Showing posts with label Famous Muslims. Show all posts
Showing posts with label Famous Muslims. Show all posts

Ibn Khaldun: ഇബ്നു ഖൽദൂൻ - മുഖദ്ദിമയുടെ കര്‍ത്താവ്‌

വടക്കേ ആഫ്രിക്കയിലെ തുനീഷ്യയിൽ ജീവിച്ച ലോകപ്രസിദ്ധനായ ഒരു ബഹുമുഖ പ്രതിഭയാണ് ഇബ്നു ഖൽദൂൻ (മേയ് 27, 1332 – മാർച്ച് 19, 1406‍‍). അബൂ സൈദ് അബ്ദുറഹ്‌മാൻ ഇബ്നു മുഹമ്മദ് ഇബ്നു ഖൽദൂൻ അൽ-ഹദ്റമി (അറബിക്:التعريف بابن خلدون ورحلته غربا وشرقا) എന്നാണ്‌ ഇദ്ദേഹത്തിന്റെ മുഴുവൻ പേര്‌. ചരിത്രകാരൻ,സാമ്പത്തിക ശാസ്ത്രജ്ഞൻ, ഇസ്‌ലാമിക പണ്ഡിതൻ, ജ്യോതിശാസ്ത്രജ്ഞൻ, നിയമ വിശാരദൻ, ഗണിതശാസ്ത്രജ്ഞൻ, സൈനിക തന്ത്രജ്ഞൻ, സാമുഹിക ശാസ്ത്രജ്ഞൻ,ന്യായാധിപൻ, തത്വജ്ഞാനി, പോഷകാഹാര വിദഗ്ദൻ, ഹാഫിദ്(ഖുർ‌ആൻ മന:പാഠമാക്കിയ വ്യക്തി) എന്നീ നിലകളിൽ അറിയപ്പെട്ട അസാധാരണ പ്രതിഭാശാലിയായിരുന്നു ഇബ്നു ഖൽദൂൻ.

പല സാമൂഹ്യശാസ്ത്രശാഖകളുടേയും ഉപജ്ഞാതാവായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. ജനസംഖ്യാ ശാസ്ത്രം, സാംസ്കാരിക ചരിത്രം, രേഖീയ ചരിത്രം, ചരിത്ര തത്ത്വജ്ഞാനം എന്നിവ അവയിൽ പ്രധാനമാണ്‌. ഭാരതീയ തത്ത്വചിന്തകനായ ചാണക്യന്‌ ശേഷം ജീവിച്ച ഇബ്നു ഖൽദൂൻ ആധുനിക ധനതത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവായും വിലയിരുത്തപ്പെടുന്നു. സാമൂഹ്യ ശാസ്ത്രത്തിന്റെ പല ശാഖകളുടേയും പിതാവായി ഗണിക്കപ്പെടുന്ന അദ്ദേഹം, പാശ്ചാത്യരാജ്യങ്ങളിൽ ഈ ശാഖകൾ സ്ഥാപിക്കപ്പെടുന്നതിന്‌ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അവയിലെ പലഘടകങ്ങളെയും മുൻ‌കൂട്ടി കണ്ടിരുന്നു. "കിതാബുൽ ഇബർ" എന്ന മനുഷ്യ ചരിത്രത്തെ കുറിച്ചുള്ള ഗ്രന്ഥത്തിന്റെ ആദ്യ ഖണ്ഡമായ "മുഖദ്ദിമ"‍ എന്ന ഗ്രന്ഥത്തിലൂടെയാണ്‌ ഇബ്നു ഖൽദൂൻ ഏറെ അറിയപ്പെട്ടത്.

ജീവിതം: ടുണീഷ്യയിലെ ടുണീസില്‍ 1332 ലാണ്‌ ഇബ്‌നു ഖല്‍ദൂന്റെ ജനനം. ഖല്‍ദൂന്‍ ഉപ്പാപ്പയുടെ പേരാണ്‌. മുസ്ലിംകള്‍ ഹി. 93ല്‍ സ്പെയിനില്‍ കീഴടക്കിയ ഉടനെ സ്പെയിനിലെ സെവില്ലയില്‍ താമസമാക്കിയ അറബ്‌ വംശജരാണ്‌ ഇബ്‌നു ഖല്‍ദൂന്റെ കുടുംബം. 1248 ല്‍ ക്രിസ്ത്യാനികള്‍ സെവില്ല പിടിച്ചടക്കും മുമ്പേ അവര്‍ അവിടം വിട്ട്‌ ടുണീഷ്യയിലേക്ക്‌ കുടിയേറി. മതപരമായും സാമ്പത്തികമായും വളരെ മുന്നിലായിരുന്നു ഇബ്‌നു ഖല്‍ദൂന്റെ കുടുംബ. വലിയ രാഷ്ട്രീയ ബന്ധമുള്ള പ്രമുഖ പണ്ഡിതന്മാരായിരുന്നു അധികവും. പെട്ടന്ന്‌ നാടിനെയാകമാനം പിടികൂടിയ പ്ലേഗിനെത്തുടര്‍ന്ന്‌ മാതാപിതാക്കളും ബന്ധുമിത്രാദികളും അദ്ദേഹത്തിന്‌ നഷ്ടപ്പെട്ടു. പതിനേഴാം വയസ്സിലായിരുന്നു അത്‌.

വിദ്യാഭ്യാസം: വളരെ ഉയര്‍ന്ന കുടുംബമായത്‌ കൊണ്ടുതന്നെ ഇബ്‌നു ഖല്‍ദൂന്‌ ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാനായി. നന്നേ ചെറുപ്പത്തിലേ ഖുര്‍ആന്‍ മനഃപാഠമാക്കി. പ്രാഥമിക വിദ്യാഭ്യാസം പിതാവായ മുഹമ്മദ്‌ ഖല്‍ദൂനില്‍ നിന്ന്‌ തന്നെയായിരുന്നു. ഭാഷയും മതവിജ്ഞാനവുമെല്ലാം ബാപ്പയില്‍ നിന്നാണ്‌ അഭ്യസിച്ചത്‌. പിന്നീട്‌ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കാനായി ഓരോ വിഷയങ്ങള്‍ക്കും ഓരോ അധ്യാപകരെ കണ്ടെത്തി.
രാഷ്ട്രീയ രംഗവുമായി ബന്ധപ്പെട്ട വിജ്ഞാനീയങ്ങള്‍ക്കായിരുന്ന്‌ അന്ന്‌ ഏറെ മുന്‍ഗണനയുണ്ടായിരുന്നത്‌. എങ്കിലും രാഷ്ട്രീയ മീമാംസ, നീതിശാസ്ത്രം, നിയമശാസ്ത്രം എന്നിവയ്ക്ക്‌ പുറമെ അലങ്കാരശാസ്ത്രം, തത്വശാസ്ത്രം, പ്രകൃതിശാസ്ത്രം, ഗണിതശാസ്ത്രം, ദൈവശാസ്ത്രം, അധ്യാത്മിക ശാസ്ത്രം, തുടുങ്ങിയ മേഖലകളിലും അവഗാഹം നേടി. മുഹമ്മദ്‌ ഇബ്രാഹീമുല്‍ അല്‍ ആബിലിസ ഇബ്‌റാഹീം ബ്‌നു സര്‍സര്‍, ഇബ്‌നു അറബി, ഇബ്‌നു ബഹര്‍, ശംസുദ്ധീന്‍ വാദി ആശി എന്നിവര്‍ പ്രധാനഗുരുനാഥന്മാരാണ്‌. മുഹമ്മദ്‌ ഇബ്‌റാഹീമുല്‍ ഈബിലിയില്‍ നിന്നാണ്‌ തത്വശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അവഗാഹം നേടിയത്‌.
എടുത്തു പറയേണ്ട മറ്റൊരു ഗുരുനാഥനാണ്‌ അബൂബറക മുഹമ്മദുല്‍ ബല്ലാഫി. മാലിക്‌ മധബ്‌ അനുയായിയായിരുന്നു ഇബ്‌നു ഖല്‍ദൂന്‍ ഇദ്ദേഹത്തില്‍ നിന്നാണ്‌ മാലിക്‌ (റ) ന്റെ വിശഅവപ്രസിദ്ധ ഹദീസ്‌ ഗ്രന്ഥം ‘മുവത്വ’ പഠിച്ചത്‌.

രാഷ്ട്രീയം: വിദ്യാഭ്യാസം കഴിഞ്ഞ ശേഷം അദ്ദേഹം രാഷ്ട്രീയത്തിലേക്ക്‌ ആനയിക്കപ്പെട്ടു. കുടുംബപശ്ചാത്തലവും സാഹചര്യങ്ങളും ഭരണരംഗത്തേക്ക്‌ തള്ളിവിടുകയായിരുന്നു. പത്തൊ മ്പതാം വയസ്സിലാണ്‌ രാഷ്ട്രീയത്തില്‍ ആദ്യമായി കാല്‌ കുത്തുന്നത്‌ രണ്ടരവര്‍ഷത്തോളം ആ മേഖലയില്‍ മനസ്സില്ലാമനസ്സോടെ തുടര്‍ന്നു. പിന്നീട്‌ ഇരുപത്തൊന്നാം വയസ്സില്‍ രാജിവെച്ച്‌ ഒഴിഞ്ഞുമാറി. ആധ്യാപക വൃത്തിയിലേക്ക്‌ തിരിയാന്‍ ശ്രമിച്ചു.
ഈജിപ്ഷ്യന്‍ ഭരണകൂടത്തിലെ സുല്‍ത്താന്‍ ബാര്‍ഖൂഖ്‌ ആയിരുന്നു അന്നത്തെ രാജാവ്‌. അദ്ദേഹം ഇബ്‌നു ഖല്‍ദൂനിലെ പ്രതിഭയെ കണ്ടെത്തുകയും പ്രോത്സാഹനമെന്നോണം ‘സാഹിബുല്‍ അല്ലാമ’ എന്ന ഉന്നതസ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കുകയും ചെയ്തു. ഭരണതലവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നത്‌ കൊണ്ട്‌ തന്നെ തല്‍സ്ഥാനത്ത്‌ അധികം തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഇരുപത്തിരണ്ടാം വയസ്സില്‍ ടുണീസ്‌ പ്രദേശം വിട്ട്‌ ഫറസിലേക്ക്‌ പോയി. ടുണീഷ്യയിലെ തന്നെ മറ്റൊരു പ്രദേശമാണ്‌ ഫറസ്‌. അവിടുത്തെ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ അബൂ ഇനാനെ കാണുകയായിരുന്നു ലക്ഷ്യം.
ഇബൂഇനാനും രാഷ്ട്രീയ മേഖലയില്‍ തന്നെയാണ്‌ ഇബ്‌നു ഖല്‍ദൂനെ ഉപയോഗപ്പെടുത്തിയത്‌. പലപ്പോഴായി സെക്രട്ടറി, ക്ലര്‍ക്ക്‌, ഉപദേശകന്‍, ന്യായാധിപന്‍, മന്ത്രി എന്നീ രംഗങ്ങളില്‍ നിയമിച്ചു. അവസാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ ബന്ധങ്ങളില്‍ സംശയാലുവായ സുല്‍ത്താന്‍ രണ്ട്‌ വര്‍ഷത്തേക്ക്‌ തുറങ്കിലടച്ചു.
ഫാസില്‍ നിന്നും ഗ്രാനഡയിലേക്കാണ്‌ അദ്ദേഹം പോയത്‌. തന്റെ പ്രപിതാമഹാന്മാര്‍ താമസിച്ചിരുന്ന സെവില്ല സന്ദര്‍ശിച്ചു. ടെലംസാനില്‍ പെട്ട ഉബ്ബദ്‌ എന്ന സ്ഥലത്ത്‌ താമസമാക്കി. അവിടെയും ഭരണതലത്തില്‍ വലിയ സ്വീകാര്യതയും അംഗീകാരവുമായിരുന്നു ലഭിച്ചത്‌. പല ഉയര്‍ന്ന പദവികളും നല്‍കി അവര്‍ അദ്ദേഹത്തെ ആദരിച്ചു.
ഇബ്ബാദും വിട്ട്‌ പിന്നീട്‌ ചെന്നത്‌ കൈറോയിലേക്കായിരുന്നു. 1382 ല്‍ അമ്പതാം വയസ്സിലായിരുന്നു അവിടെ എത്തിയത്‌. പിന്നീട്‌ ഇരു-പത്തി-നാല്‌ വര്‍ഷക്കാലം അവിടെ കഴിച്ചുകൂട്ടി. ഇക്കാലയളവില്‍ ഭാര്യയും മക്കളും ഒരു കടല്‍കൊടുങ്കാറ്റില്‍ മരണപ്പെട്ടു. ഭര-ണാധി-കാരി-കളായിരുന്ന മംലൂക്കുകള്‍ വളരെ ഹൃദ്യമായ സ്വീകരണമ നല്‍-കി. വളരെ ബഹുമാനത്തോടെ സൌ-കര്യ-ങ്ങളൊരുക്കിക്കൊടുത്തു.

അധ്യാപനം: തീരെ താല്‍പര്യമില്ലാതിരുന്ന രാഷ്ട്രീയത്തില്‍ നിന്നും ഒഴിഞ്ഞ്‌ മാറുമ്പോഴെല്ലാം അധ്യാപകനായി ജീവിക്കാനാണ്‌ ഇബ്‌നു ഖല്‍ദൂന്‍ ആഗ്രഹിച്ചത്‌. ടുണീസില്‍ തന്നെയായിരുന്നു ആദ്യമായി അധ്യാപകനായി ചുമതലയേറ്റത്‌. പിന്നീട്‌ വിവിധ സ്ഥലങ്ങളിലേക്ക്‌ താമസം മാറ്റിയപ്പോള്‍ ഭാഗികമായെങ്കിലും അധ്യാപനം നിലനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചു.
അവസാനം കൈറോയില്‍ സ്ഥിര താമ-സമാക്കിയപ്പോള്‍ അധ്യാപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കൈറോയിലെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദര്‍ശിച്ച്‌ വിദ്യ പകര്‍ന്നു കൊടുത്തു. പ്രശസ്തമായ അല്‍ അഷര്‍ യൂനിവേവ്സിറ്റിയിലും സാഹിരിയ്യ, ഖാംഹിയ്യ കോളേജുകളിലും അധ്യാപകനായി സേവനമനുഷ്ടിച്ചു. ഇഷ്ടവിഷയങ്ങളായ സോഷ്യോളജി, ചരിത്രം എന്നിവയിലും ഖുര്‍ആന്‍ വ്യാഖ്യാനം, അര്‍ഥം തുടങ്ങിയവയിലുമായിരുന്നു പ്രധാനമായും ക്ലാസ്‌ എടുത്തിരുന്നത്‌.
കൈറോ വാസകാലത്ത്‌ ബൈബര്‍ സമൂഹത്തിന്റെ ആത്മീയ കേന്ദ്രങ്ങളായ ഖാന്‍ഖാഹുകള്‍ക്കും ഇബ്‌നു ഖല്‍ദൂന്‍ നേതൃത്വം നല്‍കിയിരുന്നു.
സംഭാവനകള്‍
രാഷ്ട്രീയ-അധ്യാപന മേഖലകളിലൂടെ നല്‍കിയതിനെക്കാളേറെ തൂലികയിലൂടെ പകര്‍ന്നു കൊടുത്ത സംഭാവനകളാണ്‌ ഇബ്‌നു ഖല്‍ദൂനെ സ്മരണീയനാക്കുന്നത്‌. ഏഴ്‌ വാള്യങ്ങളുള്ള കിതാബുല്‍ ഇബര്‍ ആണ്‌ പ്രധാന കൃതി. പാശ്ചാത്യ പൌരസ്ത്യ ലോകത്തൊന്നടക്കമുള്ള യൂനിവേഴ്സിറ്റികളിലും മറ്റും പഠിപ്പിക്കപ്പെട്ട കൊണ്ടിരിക്കുന്ന കിതാബുല്‍ ഇബര്‍ ലോക ചരിത്രമാമ്‌ ചര്‍ച്ച ചെയ്യുന്നത്‌. അറബികള്‍, മുസ്ലിം ഭരണകൂടങ്ങള്‍, യൂറോപ്യന്‍ ഭരണകൂടങ്ങള്‍, ജൂതഗ്രീക്‌, റോമന്‍, അറബ്‌ പേര്‍ഷ്യന്‍ എന്നിവയുടെ പുരാമ ചരിത്രങ്ങള്‍, ഇസ്ലാമിക ചരിത്രം, ഈജിപ്ഷ്യന്‍ ചരിത്രം, നോര്‍ത്ത്‌ ആഫ്രിക്കന്‍ ചരിത്രം എന്നിവയെല്ലാം ഇവയില്‍ വിശദമായി പ്രതിപാദിക്കുന്നു.
കിതാബുല്‍ ഇബറിന്റെ ആമുഖമായി വിരചിതമായ മുഖദ്ദിമ അദ്ദഹേത്തിന്റെ പ്രതിഭയും വിശകലന പാടവവും അഗാധജ്ഞാനവും വിളിച്ചറിയുക്കുന്നു.. ലോകചരിത്ര പഠനത്തിനും സോഷ്യളജി എന്ന പിന്നീടറിയപ്പെട്ട ശാസ്ത്രശാഖക്കും ജന്മം നല്‍കിയത്‌ ഈ ഭാഗമായിരുന്നു. അത്തസ്വ്‌രീഫ്‌, എന്ന അവസാനഭാഗത്തിലൂടെ ഇബ്‌നു ഖല്‍ദൂന്‍ ആത്മകഥ പറയുകയാണ്‌. ഗണിത ശാസ്ത്രത്തില്‍ എഴുതിയ ഒരു കൃതി അധികം ശ്രദ്ധിക്കപ്പെട്ടില്ല. കാരണം ഉള്ളടക്കത്തിന്റെ ദൌര്‍ലബ്യമാവാനിടയില്ല.

മുഖദ്ദിമ: അള്‍ജീരിയയിലെ ഖല്‍അത്‌ ഇബ്‌നു സലാമയില്‍ താമസിച്ചാണ്‌ ഇബ്‌നു ഖല്‍ദൂന്‍ മുഖദ്ദിമ രചിച്ചത്‌. മുമ്പ്‌ സൂചിപ്പിച്ച പോലെ ലോക ചരിത്രങ്ങള്‍ വിശകലനം ചെയ്ത്‌ എഴുതാനുദ്ദേശിച്ച കിതാബുല്‍ ഇബാറിന്റെ ആമുഖമായിരുന്നു ഇത്‌. മൂന്ന്‌ വര്‍ഷമെടുത്താണ്‌ മുഖദ്ദിമ പൂര്‍ത്തീയാക്കിയത്‌. മലയാളത്തിലേക്ക് മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി വിവർത്തനം ചെയ്തിട്ടുണ്ട്. സാമൂഹ്യ ചരിത്ര ഗ്രന്ഥങ്ങളിൽ ലോകത്ത് ശ്രദ്ധേയമായ കൃതിയാണ് മുഖദ്ദിമ ഓഫ് ഇബ്നുഖൽദൂൻ. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതു മുതൽ ദാർശനികരുടെയും ശാസ്ത്രജ്ഞരുടെയും ചിന്തകളിൽ ശക്തമായ സ്വാധീനം ചെലുത്തി. സാമൂഹിക ശാസത്രത്തിനും ചരിത്രപഠനത്തിനും വ്യത്യസ്തവും ശ്രദ്ധേയവുമായ രീതിയും മാര്‍ഗരേഖയും ഇതിലൂടെ അവതരിപ്പച്ചു. പുറമെ, നരവംശശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, മതം, രാഷ്ട്രമീമാംസ, സംസ്കാരം, സാമ്പത്തികശാസ്ത്രം, ശാസ്ത്രം, കല, കൈത്തൊഴില്‍, മനഃശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങി പരശ്ശതം മേഖലകളിലേക്ക്‌ കൂടി താത്വികമായ അവ്വേഷണതൃഷ്ണയോടെ ഇബ്‌നു ഖല്‍ദൂന്‍ കടന്നു ചെല്ലുന്നു. കാരണം പ്രകൃതി, പ്രതിഫലനം എന്നിവ അടിസ്ഥാനമാക്കിയുള്ള സംസ്കാരങ്ങളുടെ തുടര്‍ച്ചയെക്കുറിച്ച്‌ വിശകലനമാമ്‌ അദ്ദേഹത്തെ അന്നു തന്നെ ശ്രദ്ധേയനാക്കിയത്‌. മനുഷ്യശരീരം, ആരോഗ്യം, സ്വഭാവം, സംസ്കാരം, സാമൂഹിക രാഷ്ട്രീയ ഘടന എന്നിവയില്‍ പരിസ്ഥിതിക്കും അന്തരീക്ഷത്തിനുമുള്ള സ്വാധീനവും അദ്ദേഹം മുഖദ്ദിമയില്‍ പഠനവിധേയമാക്കി.
വിവിധ ലോകഭാഷകളിലേക്കും പ്രാദേശിക ഭാഷകളിലേക്കും മുഖദ്ദിമ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. കാലങ്ങളായി വിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും അധ്യാപകരുടെയും പ്രഥമഅവലംബകൃതിയാണിത്‌.
മാള്‍മാര്‍ക്സ്‌, ബോഡിന്‍, മോണ്ടസ്ക്യൂ, ഓസ്വാള്‍ഡ്‌ സ്പെക്ലര്‍, മാഷിയാ വെല്ലി, ഗിബ്ബണ്‍ തുടങ്ങി നിരവധി പാശ്ചാത്യ ബുദ്ധിജീവികളെയും ഇബ്‌നു ഖല്‍ദൂന്‍ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്‌.
1406ല്‍ എഴുപത്തിനാലാം വയസ്സില്‌ ആ മഹല്‍ ജീവിതത്തന്‌ തിരശ്ശീല വീണു…..

 അവലംബം:

Ibnu Haitham: ഇബ്നുഹൈത്തം - ആധുനിക ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവ്

വിവിധ ശാസ്ത്രശാഖകൾക്ക് സുപ്രധാന സംഭാവനകൾ നൽകിയ മുസ്‌ലിം ശാസ്ത്രജ്ഞനായിരുന്നു അബൂ അലി അൽഹസൻ ഇബ്നു അൽഹസൻ ഇബ്നുൽ ഹൈത്തം (965 ബസ്ര - 1039 കെയ്റോ). അൽഹസൻ, ഇബ്നു ഹൈത്തം എന്നീ പേരുകളിൽ അറിയപ്പെടുന്നു. ബസ്രയിൽ ജനിച്ചതിനാൽ അൽ ബസ്രി എന്ന പേരുമുണ്ട്. ടോളമി രണ്ടാമൻ, ഭൗതികശാസ്ത്രജ്ഞൻ എന്നീ വിശേഷണങ്ങളും മധ്യകാലയൂറോപ്പ് അദ്ദേഹത്തിന്‌ നൽകി. പേർഷ്യക്കാരനോ അറബിയോ ആയിരുന്നു അദ്ദേഹം. പ്രകാശശാസ്ത്രം, ശരീരശാസ്ത്രം, ജ്യോതിശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം, വൈദ്യശാസ്ത്രം, നേത്രാരോഗ്യശാസ്ത്രം, ദർശനം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നിവയെല്ലാം ഇബ്നു ഹൈത്തം വിലപ്പെട്ട സംഭാവനകൾ നൽകിയ മേഖലകളാണ്‌.

ബൂയി പേർഷ്യയുടെ ഭാഗമായിരുന്ന ബസ്രയിൽ 965-നടുത്ത് ജനനം. ജീവിതത്തിന്റെ പ്രധാന ഭാഗവും ഈജിപ്തിലെ കെയ്റോയിലാണ് ചിലവഴിച്ചത്. തന്റെ ഗണിതജ്ഞാനത്തിന്റെ പ്രായോഗികതയെക്കുറിച്ച് അമിത ആത്മവിശ്വാസമുണ്ടായിരുന്ന ഇബ്‌നു ഹൈത്തം നൈൽ നദിയിലെ വെള്ളപ്പൊക്കത്തെ തടഞ്ഞുനിർത്താൻ തനിക്കാവുമെന്ന് അവകാശപ്പെട്ടു. ഫാത്വിമി രാജവംശത്തിലെ ആറാം ഖലീഫയായിരുന്ന അൽ ഹാകിം ബി അംരില്ല ഇത് നിറവേറ്റാൻ ആവശ്യപ്പെട്ടപ്പോൾ അസാധ്യമെന്ന് മനസ്സിലാക്കി എൻജിനീയറിങ്ങ് എന്നെന്നേക്കുമായി ഉപേക്ഷിച്ചു. രാജശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഭ്രാന്തഭിനയിച്ച ഇബ്നുഹൈത്തം ഖലീഫയുടെ മരണം വരെ വീട്ടുതടങ്കലിലായി. വീട്ടുതടങ്കലിൽ തന്റെ മുഴുവൻ സമയവും ശാസ്ത്രത്തിനായാണ്‌ നീക്കിവച്ചത്. എഴുപത്തിആറാം വയസ്സിൽ അന്തരിച്ചു.

പ്രകാശശാസ്ത്രത്തിന്റെ പുസ്തകം എന്ന ഗ്രന്ഥമെഴുതിയതിന്റെ പേരിൽ അൽഹസൻ ആധുനിക പ്രകാശശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു. കാഴ്ചയുടെ ആധുനികവിശദീകരണങ്ങൾക്ക് അടിത്തറ പാകുന്നതിൽ ഈ ഗ്രന്ഥം പ്രധാന പങ്കു വഹിച്ചു. കാചങ്ങൾ, ദർപ്പണങ്ങൾ, അപവർത്തനം, പ്രതിഫലനം, പ്രകീർണ്ണനം എന്നിവയുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരീക്ഷണങ്ങളും പ്രധാനമാണ്‌. ബൈനോകൂലർ വിഷൻ, ചന്ദ്രൻ ചക്രവാളത്തിനടുത്തായിരിക്കെ കൂടുതൽ വലുതായി അനുഭവപ്പെടുന്ന പ്രതിഭാസം മുതലായവയെക്കുറിച്ചൊക്കെ പഠിച്ച ഇബ്നു ഹൈത്തം പ്രകാശവേഗം അനന്തമല്ലെന്നും പ്രകാശം നേർരേഖയിൽ ചലിക്കുന്ന കണികകളാൽ നിർമ്മിതമാണെന്നും വാദിച്ചു. ശാസ്ത്രത്തിൽ - പ്രത്യേകിച്ച് ഭൗതികശാസ്ത്രത്തിൽ - പരീക്ഷണങ്ങൾക്കും അളവുകൾക്കും അദ്ദേഹം നൽകിയ പ്രാധാന്യം കാരണം ആധുനിക ശാസ്ത്രീയരീതിയുടെയും പരീക്ഷണാത്മക ഭൗതികശാസ്ത്രത്തിന്റെയും ഉപജ്ഞാതാവായി അദ്ദേഹത്തെ കണക്കാക്കുന്നു. ആദ്യത്തെ ശാസ്ത്രജ്ഞൻ, പരീക്ഷണാത്മക മനഃശാസ്ത്രത്തിന്റെ ഉപജ്ഞാതാവ്, പ്രതിഭാസവിജ്ഞാനത്തിന്റെ ആദ്യപ്രയോക്താക്കളിലൊരാൾ എന്ന വിശേഷണങ്ങൾ അദ്ദേഹത്തിന്‌ നൽകുന്നവരുണ്ട്.

കാമറ ഒബ്സ്ക്യൂറയുടെ പ്രവർത്തനം ആദ്യമായി ശരിയായി വിശദീകരിച്ചത് ഇബ്നു ഹൈത്തമാണ്‌. ഫെർമയുടെ കുറഞ്ഞ സമയതത്ത്വം, ന്യൂട്ടന്റെ ജഡത്വസിദ്ധാന്തം എന്നിവ അദ്ദേഹം കണ്ടെത്തി. ആക്കം എന്ന സങ്കല്പവും അദ്ദേഹം വികസിപ്പിച്ചെടുത്തു. വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണം വിശദീകരിച്ച അദ്ദേഹത്തിന്‌ ഗുരുത്വഫലമായുണ്ടാകുന്ന ത്വരണത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. ജ്യോതിശാസ്ത്രവസ്തുക്കളും ഭൗതികശാസ്ത്രത്തിലെ നിയമങ്ങൾ അനുസരിക്കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട ഇബ്നു ഹൈത്തം ടോളമിയുടെ ഭൂകേന്ദ്രവ്യവസ്ഥയ്ക്ക് എതിരായിരുന്നു. സംഖ്യാശാസ്ത്രത്തിലെ വിൽസൺ സിദ്ധാന്തം, ലാംബർട്ട് ചതുർഭുജം, പ്ലേഫെയർ സ്വയം‌സിദ്ധപ്രമാണത്തിന്‌ സമാനമായ സങ്കല്പം എന്നിവയെല്ലാം അദ്ദേഹം വികസിപ്പിച്ചു. അൽഹസൻ പ്രശ്നവും അതിന്റെ നിർദ്ധാരണവും കലനം, ഗണിതീയ ആഗമനം എന്നിവയുടെ ആദ്യരൂപങ്ങളുപയോഗിച്ച് അദ്ദേഹം കണ്ടെത്തി.


ജീവചരിത്രം:
അക്കാലത്ത് ബൂയി പേർഷ്യയുടെ ഭാഗമായിരുന്ന ബസ്രയിലാണ്‌ ഇബ്നു ഹൈത്തം ജനിച്ചത്. ഇസ്‌ലാമിക സുവർണ്ണകാലത്ത് ബസ്ര വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്നു. ബസ്രയിലും അബ്ബാസി ഖിലാഫത്തിന്റെ തലസ്ഥാനമായിരുന്ന ബഗ്ദാദിലും വിദ്യ അഭ്യസിച്ചു. ഇറാഖിൽ ജോലി ചെയ്തിരുന്ന കാലത്ത് മതപരവും ശാസ്ത്രീയവുമായ ധാരാളം ഗ്രന്ഥങ്ങൾ വായിച്ചു.

നൈൽ നദിയിലെ വെള്ളപ്പൊക്കങ്ങൾ നിയന്ത്രിക്കാൻ ഫാത്വിമി ഖലീഫ അൽ ഹാകിം വി അംരില്ല അദ്ദേഹത്തെ ഈജിപ്തിലേക്ക് വിളിച്ചു. ഇന്ന് അസ്വാൻ അണക്കെട്ട് സ്ഥിതിചെയ്യുന്നിടത്ത് ഒരു അണക്കെട്ട് നിർമ്മിക്കാൻ അദ്ദേഹം ശ്രമമാരംഭിച്ചു. ഇത് പ്രായോഗികമല്ലെന്ന് ഒടുവിൽ തിരിച്ചറിഞ്ഞ അൽഹസൻ രാജകോപത്തിൽ നിന്ന് രക്ഷപ്പെടാനായി ഭ്രാന്തഭിനയിച്ചു. 1011 മുതൽ 1021-ൽ അൽ ഹാകിമിന്റെ മരണം വരെ അദ്ദേഹം വീട്ടുതടങ്കലിലായിരുന്നു. ഈ സമയത്താണ്‌ പ്രകാശശാസ്ത്രത്തിന്റെ പുസ്തകം എന്ന ഗ്രന്ഥമെഴുതിയത്.

ഇബ്നു ഹൈത്തം സിറിയയിലേക്ക് രക്ഷപ്പെട്ടതായും ശേഷകാലത്ത് ബഗ്ദാദിലും ബസ്രയിലും തിരിച്ചെത്തിയതായും കഥകളുണ്ടെങ്കിലും 1038 ആയപ്പോഴേക്കും ഈജിപ്തിൽ തിരിച്ചെത്തിയിരുന്നുവെന്ന് തീർച്ചയാണ്‌. കെയ്റോയിലെ താമസത്തിനിടെ അൽ അസർ സർവകലാശാലയുമായും കെയ്റോയിലെ ദാറുൽ ഹിക്മയുമായും അദ്ദേഹം ബന്ധപ്പെട്ടു. വീട്ടുതടങ്കൽ അവസാനിച്ചശേഷം ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ ധാരാളമായി എഴുതി. അപ്പോൾ ഇസ്ലാമിന്‌ കീഴിലായിരുന്ന സ്പെയിനിലേക്കും യാത്ര നടത്തി. ഇക്കാലത്ത് ശാസ്ത്രവിഷയങ്ങളിൽ ധാരാളം പഠനങ്ങൾ നടത്തുകയും ധാരാളം പുസ്തകങ്ങളെഴുതുകയും ചെയ്തു. കെയ്റോയിൽ വച്ചാണ്‌ മരണമടഞ്ഞത് എന്ന് കരുതപ്പെടുന്നു.

പൈതൃകം:
പ്രകാശശാസ്ത്രം, ഭൗതികശാസ്ത്രങ്ങൾ, ശാസ്ത്രീയരീതി എന്നിവയ്ക്ക് ഇബ്നുഹൈത്തം പ്രധാന സംഭാവനകൾ നൽകി. തന്റെ മരണശേഷം അഞ്ചുനൂറ്റാണ്ടോളം കാലം അദ്ദേഹത്തിന്റെ രീതിശാസ്ത്രം ശാസ്ത്രലോകത്തിന്റെ പുരോഗതിയെ കാര്യമായി സ്വാധീനിച്ചു. പരീക്ഷണങ്ങൾക്ക് അതുവരെയില്ലാത്ത പ്രാധാന്യം അദ്ദേഹം നൽകി. ശാസ്ത്രീയ രീതി ഇന്നത്തെ ശാസ്ത്രഗവേഷണങ്ങളിൽ ഒഴിച്ചുകൂടാനാവാത്തതാണ്‌. അൽഹസന്‌ മുമ്പത്തെ ഗവേഷണങ്ങൾ pre-scientific എന്നുവരെ വിശേഷിപ്പിക്കപ്പെടുന്നു.

ഭൗതികശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ അബ്ദുസ്സലാം ഇബ്നു ഹൈത്തമിനെ എക്കാലത്തെയും മഹാന്മാരായ ഭൗതികശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നു. ശാസ്ത്രചരിത്രത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന ജോർജ് സാർട്ടൺ മധ്യകാലത്തെ ഏറ്റവും മഹാനായ ഭൗതികശാസ്ത്രജ്ഞൻ എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അൽ ഹൈത്തമിന്റെ പ്രകാശശാസ്ത്രപരീക്ഷണങ്ങൾ നവോത്ഥാനകാലത്തെ കലാകാരന്മാരെ സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് കരുതപ്പെടുന്നു. 12-ആം നൂറ്റാണ്ടിൽ പ്രകാശശാസ്ത്രത്തിന്റെ പുസ്തകം ലാറ്റിനിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. പാശ്ചാത്യശാസ്ത്രത്തെ ഈ ഗ്രന്ഥം കാര്യമായി സ്വാധീനിക്കുകയുണ്ടായി. റോജർ ബേക്കൺ, കെപ്ലർ എന്നിവർ ഈ പുസ്തകം സ്വാധീനിച്ചവരിൽ പെടുന്നു. പരീക്ഷണരീതികളിൽ കാര്യമായ പുരോഗതിക്കും പുസ്തകം കാരണമായി.

ഇബ്നു ഹൈത്തമിന്റെ പഠനങ്ങൾ ഇബ്നു റുഷ്ദിന്റെ പ്രകാശശാസ്ത്രവുമായി ബന്ധപ്പെട്ട രചനകളെയും സ്വാധീനിച്ചു. പ്രകാശശാസ്ത്രത്തിന്റെ പുസ്തകത്തിലെ കണ്ടെത്തലുകളെ പേർഷ്യൻ ശാസ്ത്രജ്ഞനായ കമാലുദ്ദീൻ ഫാരിസി വികസിപ്പിക്കുകയും ചെയ്തു. ഫാരിസിയും തിയോഡറിൿ ഓഫ് ഫ്രൈബർഗും മഴവില്ലിന്റെ കാരണം വിശദീകരിച്ചത് ഇബ്നു ഹൈത്തമിന്റെ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ്‌. ഇബ്നു ഹൈത്തമിന്റെയും ഫാരിസിയുടെയും ഗവേഷണത്തെ ഉസ്മാനി ഖിലാഫത്തിലെ താഖിഉദ്ദീൻ മുഹമ്മദിബ്നു മഅ്റൂഫ് മുന്നോട്ടുകൊണ്ടുപോയി.

ഇരുനൂറോളം ഗ്രന്ഥങ്ങളെഴുതിയെങ്കിലും 55 എണ്ണം മാത്രമേ അവശേഷിച്ചിട്ടുള്ളൂ. ഇവയിൽത്തന്നെ മിക്കതും അറബിയിൽ നിന്ന് തർജ്ജമ ചെയ്യപ്പെട്ടിട്ടുമില്ല. പ്രകാശശാസ്ത്രവുമായി ബന്ധപ്പെട്ട ചില രചനകൾ പോലും ലാറ്റിൻ തർജ്ജമകൾ വഴിയാണ്‌ അവശേഷിച്ചിട്ടുള്ളത്. മധ്യകാലത്ത് പ്രപഞ്ചവിജ്ഞാനവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ രചനകൾ ലാറ്റിൻ, ഹീബ്രു മുതലായ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചന്ദ്രനിൽ ഒരു ഗർത്തം അൽഹസൻ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഛിന്നഗ്രഹമായ 59239 അൽഹസനും അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടതാണ്‌. 2003-ൽ പുറത്തിറങ്ങിയ 10,000 ഇറാഖി ദിനാർ നോട്ടുകളിലും 1982 മുതലുള്ള 10 ഇറാഖി ദിനാർ നോട്ടുകളിലും അൽഹസന്റെ ചിത്രമുണ്ട്. സദ്ദാം ഹുസൈന്റെ ഭരണകാലത്ത് രാസ-ജൈവായുധങ്ങളുടെ നിർമ്മാണശാലയെന്ന് സംശയിക്കപ്പെട്ടിരുന്ന ഇറാഖിലെ ഒരു ഗവേഷണശാലയും അൽഹസന്റെ പേരിലാണ്‌.

പ്രകാശശാസ്ത്രത്തിന്റെ പുസ്തകം:
ഏഴ് വാല്യങ്ങളുള്ള കിതാബ് അൽ മനാസിർ (പ്രകാശശാസ്ത്രത്തിന്റെ പുസ്തകം) ആണ്‌ ഇബ്നു ഹൈത്തമിന്റെ ഏറ്റവും പ്രശസ്തമായ രചന. 1011 മുതൽ 1021 വരെയുള്ള കാലം കൊണ്ടാണ്‌ ഈ പുസ്തകം എഴുതിത്തീർത്തത്. ഭൗതികശാസ്ത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ ന്യൂട്ടന്റെ പ്രിൻസിപിയയോടൊപ്പം ഇത് എണ്ണപ്പെടുന്നു. ശാസ്ത്രീയരീതി വികസിപ്പിച്ചെടുത്ത ഈ പുസ്തകം പ്രകാശശാസ്ത്രത്തിലും കാഴ്ചയുടെ പഠനത്തിലും വിപ്ലവത്തിനുതന്നെ കാരണമായി.

പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനമോ പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യമോ കിതാബ് അൽ മനാസിർ ലാറ്റിനിലേക്ക് തർജ്ജമ ചെയ്യപ്പെട്ടു. തർജ്ജമയുടെ കർത്താവ് ആരെന്ന് വ്യക്തമല്ല. 1572-ൽ ഫ്രീഡ്രിച്ച് റിസ്നെർ Opticae thesaurus: Alhazeni Arabis libri septem, nuncprimum editi; Eiusdem liber De Crepusculis et nubium ascensionibus എന്ന പേരിൽ ഇത് പ്രസിദ്ധീകരിച്ചു. "Alhazen" എന്ന രീതിയിൽ പേരെഴുതാൻ തുടങ്ങിയതും റിസ്നെറാണ്‌. അതിനുമുമ്പ് Alhacen എന്നായിരുന്നു അക്ഷരവിന്യാസം. ഈ പുസ്തകം മധ്യകാലയൂറോപ്പിൽ വളരെയധികം പ്രസിദ്ധിയാർജ്ജിച്ചു. ജ്യാമിതീയവിഷയങ്ങളിൽ അൽഹസന്റെ രചനകൾ പാരീസിലെ ബിബ്ലിയോതെക് നാസണലിൽ നിന്ന് 1832-ൽ ഇ.എ. സെഡിയ്യോ കണ്ടെടുത്തു. മറ്റ് പ്രതികൾ ഓക്സ്ഫർഡിലെ ബോഡ്ലയൻ ലൈബ്രറിയിലും ലൈഡനിലെ ലൈബ്രറിയിലും സൂക്ഷിച്ചിരിക്കുന്നു.

പ്രകാശശാസ്ത്രം:
പ്രകാശം നേർരേഖയിൽ ചലിക്കുന്നുവെന്ന് ശാസ്ത്രീയരീതിയുപയോഗിച്ച് ഇബ്നു ഹൈത്തം പ്രകാശശാസ്ത്രത്തിന്റെ പുസ്തകത്തിൽ കണ്ടെത്തി
കാഴ്ചയെ വിശദീകരിക്കാൻ രണ്ട് സിദ്ധാന്തങ്ങൾ പ്രാചീനകാലത്തുണ്ടായിരുന്നു : യൂക്ലിഡ്, ടോളമി മുതലായ ചിന്തകർ പിന്താങ്ങിയിരുന്ന ഉത്സർജ്ജനസിദ്ധാന്തം ആയിരുന്നു ആദ്യത്തേത്. കണ്ണ് പ്രകാശരശ്മികളെ പുറത്തുവിടുന്നുവെന്നും അവ വസ്തുക്കളിൽ തട്ടുമ്പോഴാണ്‌ കാഴ്ച സാധ്യമാകുന്നത് എന്നുമാണ്‌ ഈ സിദ്ധാന്തം വാദിച്ചത്. അരിസ്റ്റോട്ടിലും അനുചരന്മാരും വിശ്വസിച്ചിരുന്ന intromission theory ആകട്ടെ, വസ്തുക്കൾ ഭൗതികരൂപങ്ങളെ പുറത്തുവിടുന്നുവെന്നും അവ കണ്ണിലെത്തുമ്പോഴാണ്‌ കാഴ്ചയുടെ അനുഭൂതി ഉണ്ടാകുന്നതെന്നും വാദിച്ചു. ഇബ്നു ഹൈത്തം തന്റെ പുസ്തകത്തിലൂടെ ഈ രണ്ട് സിദ്ധാന്തങ്ങളെയും ഖണ്ഡിച്ചു. കണ്ണ് തുറന്ന ഉടനെത്തന്നെ കണ്ണിൽ നിന്ന് പുറപ്പെടുന്ന രശ്മികൾ വിദൂരസ്ഥമായ നക്ഷത്രങ്ങളിലെത്തുക സാധ്യമല്ല എന്ന് അദ്ദേഹം വാദിച്ചു. ശക്തിയേറിയ പ്രകാശസ്രോതസ്സുകളിലേക്ക് നോക്കുമ്പോൾ കാഴ്ച മങ്ങുന്നുവെന്നും കാഴ്ചയ്ക്ക് തകരാർ വരെ വരാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വസ്തുക്കളിലെ ഓരോ ബിന്ദുവിൽ നിന്നും പുറത്തുവരുന്ന പ്രകാശരശ്മികൾ കണ്ണിലെത്തുന്നതാണ്‌ കാഴ്ച എന്ന് അദ്ദേഹം വിശദീകരിച്ചു. പരീക്ഷണങ്ങളുടെ സഹായത്തോടെ ഇത് തെളിയിക്കാനും അദ്ദേഹത്തിനായി. ജ്യാമിതീയ പ്രകാശശാസ്ത്രത്തെയും തത്ത്വചിന്തയിൽ അധിഷ്ഠിതമായിരുന്ന ഭൗതികശാസ്ത്രത്തെയും ഒരുമിപ്പിച്ച് ആധുനിക പ്രകാശശാസ്ത്രത്തിന്‌ ഇബ്നു ഹൈത്തം അടിത്തറ പാകി.

കാചങ്ങൾ, ദർപ്പണങ്ങൾ, പ്രതിഫലനം, അപവർത്തനം എന്നിവയെക്കുറിച്ച് അനേകം പരീക്ഷണങ്ങൾ നടത്തിയ ഇബ്നു ഹൈത്തം പ്രകാശം നേർരേഖയി സഞ്ചരിക്കുന്നുവെന്ന് തെളിയിച്ചു. പ്രതിഫലിതവും അപവർത്തിതവുമായ രശ്മികളെ ആദ്യമായി തിരശ്ചീനവും ലംബവുമായുള്ള ഭാഗങ്ങളാക്കി വിഭജിച്ചതും അദ്ദേഹമാണ്‌. ജ്യാമിതീയപ്രകാശശാസ്ത്രത്തിലെ പ്രധാനപ്പെട്ട സംഭവവികാസമായി ഇത് വിലയിരുത്തപ്പെടുന്നു. സ്നെൽ നിയമത്തിന്‌ സമാനമായ ചില പരീക്ഷണഫലങ്ങൾ ലഭിച്ചുവെങ്കിലും അതിനെ പാരിമാണികമായ നിയമമാക്കാനോ ഗണിതപരമായി തെളിവ് നൽകാനോ അദ്ദേഹം ശ്രമിച്ചില്ല.

കാമറ ഒബ്സ്ക്യൂറ, പിൻഹോൾ കാമറ എന്നിവയുടെ പ്രവർത്തനം ആദ്യമായി വിശദീകരിച്ചത് ഇബ്നു ഹൈത്തമാണ്‌. പ്രകാശത്തിന്റെ ഒരു രശ്മി ചെറിയ ദ്വാരത്തിലൂടെ കടന്നുപോകുമ്പോൾ എന്തു സംഭവിക്കുമെന്ന് അരിസ്റ്റോട്ടിൽ, അലക്സാണ്ട്രിയയിലെ തിയോൺ, അൽ കിന്ദി, ചൈനീസ് ദാർശനികനായിരുന്ന മോസി എന്നിവർ വിശദീകരിച്ചിരുന്നുവെങ്കിലും ദ്വാരത്തിന്‌ പിന്നിലെ പ്രതലത്തിൽ പതിയുന്നത് മുന്നിലുള്ള എല്ലാ വസ്തുക്കളുടെയും ദൃശ്യമായിരിക്കുമെന്ന് ആദ്യമായി സമർത്ഥിച്ചത് ഇബ്നു ഹൈത്തമാണ്‌. കുറേ പ്രകാശസ്രോതസ്സുകളുടെ ദൃശ്യം തന്റെ കാമറയിലൂടെ പകർത്തി ഇത് അദ്ദേഹം തെളിയിക്കുകയും ചെയ്തു. കാമറ ഒബ്സ്ക്യൂറ ഉപയോഗിച്ച് പൂർണ്ണമായ ഒരു ചിത്രം ആദ്യമായി സ്ക്രീനിൽ പകർത്തിയത് അദ്ദേഹമാണ്‌.

വൈദ്യശാസ്ത്രം:
വൈദ്യശാസ്ത്രം, നേത്രാരോഗ്യശാസ്ത്രം, ശരീരശാസ്ത്രം, ഫിസിയോളജി എന്നിവയെക്കുറിച്ചെല്ലാം ഇബ്നു ഹൈത്തം എഴുതിയിട്ടുണ്ട്. ഗാലന്റെ കൃതികളുടെ പഠനവും അദ്ദേഹത്തിന്റെ രചനകളുടെ ഭാഗമാണ്‌. കണ്ണിനെ പ്രകാശോപകരണമായി കണക്കാക്കിക്കൊണ്ടുള്ള അതിന്റെ ആന്തരഘടനയുടെ വിവരണമാണ്‌ ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കണക്കാക്കുന്നത്.

കാമറ ഒബ്സ്ക്യൂറയെക്കുറിച്ചുള്ള പരീക്ഷണത്തിലധിഷ്ഠിതമായ പഠനവും ഈ ഉപകരണവും കണ്ണും തമ്മിലുള്ള താരതമ്യവിശകലനവും വഴി ശരീരശാസ്ത്രത്തെയും പ്രകാശശാസ്ത്രത്തെയും ഒരുമിപ്പിച്ച് ഫിസിയോളജിക്കൽ ഒപ്റ്റിക്സ് എന്ന പുതിയ ശാസ്ത്രശാഖയ്ക്ക് പ്രകാശശാസ്ത്രത്തിന്റെ പുസ്തകത്തിൽ ഇബ്നു ഹൈത്തം രൂപം നൽകി. കാഴ്ച, കണ്ണിന്റെ ഘടന, കണ്ണിൽ പ്രതിരൂപങ്ങളുടെ രൂപവത്കരണം എന്നിവയെക്കുറിച്ചെല്ലാം ഈ കൃതി പ്രതിപാദിക്കുന്നു.കാമറ ഒബ്സ്ക്യൂറയിൽ സംഭവിക്കുന്നതിന്‌ സമാനമായി കണ്ണിലും പ്രതിബിംബം തലകീഴാണ്‌ രൂപം കൊള്ളുന്നതെന്ന് അദ്ദേഹം വാദിച്ചു. കൃഷ്ണമണിയെ കാമറയിലെ ദ്വാരത്തിന്‌ സമാനമായും അദ്ദേഹം കരുതി. കണ്ണിലെ കാചമാണ്‌ പ്രകാശത്തെ തിരിച്ചറിയുന്നത് എന്ന ഇബ്നു സീനയുടെ തെറ്റായ അഭിപ്രായത്തെ പിന്താങ്ങിയെങ്കിലും ഈ പ്രക്രിയയിൽ ദൃഷ്ടിപടലത്തിനും പങ്കുണ്ടെന്ന് ശരിയായി അനുമാനിച്ചു. രണ്ടു കണ്ണുകളും ഒരുമിച്ച് ചലിക്കുന്നതിന്റെ വിശദീകരണമായ ഹെറിങ് നിയമത്തിന്റെ ആദ്യത്തെ പൂർണ്ണരൂപവും ഇബ്നു ഹൈത്തമിന്റെ സംഭാവനയാണ്‌. അരിസ്റ്റോട്ടിൽ, ടോളമി എന്നിവരുടെ സംഭാവനകളുണ്ടായിരുന്ന വിഷയമായ രണ്ട് കണ്ണുകളുപയോഗിച്ചുള്ള കാഴ്ചയെയും അനുബന്ധപ്രതിഭാസങ്ങളെയും കുറിച്ചുള്ള പഠനശാഖയും അദ്ദേഹം വികസിപ്പിച്ചു.

ശാസ്ത്രീയരീതി:
ഭൂരിഭാഗം ചരിത്രകാരന്മാരുടെയും അഭിപ്രായമനുസരിച്ച് ഇബ്നുഹൈത്തം ആധുനിക ശാസ്ത്രീയരീതിയുടെ ഉപജ്ഞാതാവായിരുന്നു എന്ന് റോസന്ന ഗൊറിനി പറയുന്നു. സിദ്ധാന്തങ്ങൾ ശരിയോ തെറ്റോ എന്നറിയാൻ അദ്ദേഹം കൃത്യമായ പരീക്ഷണവ്യവസ്ഥകൾ നിർമ്മിച്ചു. താഴെപ്പറയുന്ന പടികളടങ്ങിയ ഇബ്നു ഹൈത്തമിന്റെ രീതി ഇന്നത്തെ ശാസ്ത്രീയരീതിയുമായി വളരെയധികം സാമ്യം പുലർത്തുന്നു:

  1. നിരീക്ഷണം
  2. പ്രശ്നത്തിന്റെ കൃത്യമായ നിർവചനം
  3. പരികല്പന
  4. പരീക്ഷണം വഴി പരികല്പന ശരിയാണോ എന്ന് പരിശോധിക്കുക
  5. പരീക്ഷണഫലങ്ങളുടെ വിശകലനം
  6. വിവരങ്ങളുടെ അപഗ്രഥനവും നിഗമനവും
  7. കണ്ടെത്തലുകളുടെ പ്രസിദ്ധീകരണം

Avicenna or Ibn Sina - ഇബ്‌നുസീന വൈദ്യലോകത്തെ അതുല്യപ്രതിഭ

പേർഷ്യക്കാരനായ ബഹുശാസ്ത്ര വിദഗ്ദ്ധനും സ്വന്തം കാലഘട്ടത്തിലെ ഏറ്റവും പ്രശസ്തനായ തത്ത്വചിന്തകനും വൈദ്യനുമായിരുന്നു ഇബ്നു സീന (പേർഷ്യൻ/അറേബ്യൻ: ابن سینا‎). പൂർണ്ണനാമം അബൂ അലി അൽ-ഹുസൈൻ ഇബ്നു അബ്ദുല്ല ഇബ്നു സീന. അബൂ അലി സീന (പേർഷ്യൻ: ابوعلی سینا), എന്ന പേരിലും അറിയപ്പെട്ടിരുന്നു. പാശ്ചാത്യലോകത്ത് ലത്തീൻവൽക്കരിക്കപ്പെട്ട അവിസെന്ന(Avicenna) എന്ന പേരിൽ വളരെയധികം പ്രസിദ്ധനാണ് അദ്ദേഹം. ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറയിൽ ക്രി.വ. 980 ൽ ജനിച്ച് ഇറാനിലെ ഹമദാനിൽ 1037-ൽ മരണപ്പെട്ടു. ജ്യോതിശാസ്ത്രം, രസതന്ത്രം, ഭൗമശാസ്ത്രം, പ്രമാണശാസ്ത്രം, പുരാജീവിശാസ്ത്രം, ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം, മനഃശാസ്ത്രം എന്നീ മേഖലകളിൽ നിപുണനായിരുന്ന അദ്ദേഹം നല്ലൊരു സൈനികനും രാജ്യതന്ത്രജ്ഞനും അദ്ധ്യാപകനും കൂടിയായിരുന്നു.

വൈവിധ്യമാർന്ന വിഷയങ്ങളിലായി 450 ന്‌അടുത്ത് കൃതികൾ ഇബ്നു സീന രചിച്ചിട്ടുണ്ട്, ഇവയിൽ 240 എണ്ണം ഇപ്പോൾ നിലനിൽക്കുന്നവയാണ്‌. നിലനിൽക്കുന്നവയിൽ 150 ഓളം കൃതികൾ തത്ത്വശാസ്ത്രത്തിലധിഷ്ഠിധമായിട്ടുള്ളതും, 40 എണ്ണം വൈദ്യശാസ്ത്രം കൈകാര്യം ചെയ്യുന്നവയുമാണ്‌. അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഗ്രന്ഥം (The Book of Healing) താത്വികവും ശാസ്ത്രീയവുമായ വിജ്ഞാനകോശവും, വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം (The Canon of Medicine) വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥങ്ങളിലൊന്നും[12] നിരവധി മധ്യകാല സർവ്വകലാശാലകളിലെ പ്രാമാണിക വൈദ്യശാസ്ത്ര പഠനഗ്രന്ഥവുമായിരുന്നു. സ്വന്തം അനുഭവങ്ങളെ ഇസ്‌ലാമിക വൈദ്യശാസ്ത്രം, ഗാലന്റെ ഗ്രീക്ക് വൈദ്യം, അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ, (അരിസ്റ്റോട്ടിന്റെ കൃതികളുടെ പ്രധാന ഭാഷ്യകനായിരുന്നു ഇബ്നു സീന) പുരാതന പേർഷ്യൻ, മെസ്സപ്പെട്ടോമിയൻ, ഇന്ത്യൻ വൈദ്യശാസ്ത്രസിദ്ധാന്തങ്ങൾ എന്നിവയുമായി കൂട്ടിയിണക്കി അദ്ദേഹം സ്വന്തമായൊരു വൈദ്യസമ്പ്രദായം വികസിപ്പിച്ചെടുത്തു. വളരെയധികം ചിന്തകന്മാരെ സ്വാധീനിച്ച അവിസെന്നിയൻ ലോജികിന്റെയും അവിസെന്നിസമെന്ന തത്ത്വശാസ്ത്ര പാഠശാലയുടെയും(philosophical school)സ്ഥാപകനാണ്‌ഇബ്നു സീന.

ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ചികിൽസാലയ ഔഷധശാസ്ത്രത്തിന്റെയും ആദ്യകാല പിതാവായി ഇബ്നു സീനയെ കണക്കാക്കാക്കുന്നു. പ്രത്യേകിച്ച് ശരീരശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് സഹായിച്ച ശാസ്ത്രീയമായ പരീക്ഷണങ്ങൾക്കും പരിണാമങ്ങൾക്കും തുടക്കമിട്ടത്, സാംക്രമികരോഗങ്ങളുടെ പകരുന്ന സ്വഭാവം നിർണ്ണയിച്ചത്, സാംക്രമികരോഗം ബാധിച്ചവർ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ നിർദ്ദേശിച്ചത്, ഔഷധങ്ങളുടെ പരീക്ഷണം, സ്ഥിരീകരിക്കപ്പെട്ട ഔഷധങ്ങളുടെ പരിചയപ്പെടുത്തൽ, ചികിൽസാരീതികളുടെ നിർദ്ദേശങ്ങൾ, ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങൾ, ഫലപ്രാപ്തി നിർദ്ധാരണങ്ങൾ, ചികിൽസാലയ ഔഷധശാസ്ത്രം, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ നിർദ്ധാരണം, രോഗലക്ഷണളുടെ വിവരണം, പഥ്യത്തിന്റെ പ്രാധാന്യം, കാലാവസ്ഥ, ചുറ്റുപാടുകൾ തുടങ്ങിയവ മനുഷ്യന്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം വെളിപ്പെടുത്തുക തുടങ്ങിയ നിരവധി വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കാരണമാണ്‌വൈദ്യശാസ്ത്രത്തിന്റെ പിതാവായി ഇബ്നു സീനയെ വിശേഷിപ്പിക്കപ്പെടുന്നത്. ആക്കം (Momentum) എന്ന ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ധാരണയുടെ പിതാവായും അദ്ദേഹത്തെ കണക്കാക്കുന്നു. നീരാവി സ്വേദനവും (steam distillation) അതുവഴി സുഗന്ധദ്രവ്യങ്ങൾ വേർതിരിക്കുന്നതിനും തുടക്കം കുറിച്ചതിന് ,ആരോമതെറാപ്പിക്ക് തുടക്കം കുറിച്ച വ്യക്തിയായി ഇദ്ദേഹത്തെ കണക്കാക്കുന്നു, ഭൂഗർഭശാസ്ത്രത്തിലും അദ്ദേഹം സംഭാവനകൾ (uniformitarianism and law of superposition) നൽകിയിട്ടുണ്ട് അവകാരണം അദ്ദേഹത്തെ ഭൂഗർഭശാസ്ത്രത്തിന്റെ പിതാവായും പരിഗണിക്കുന്നു.

ജീവിത പശ്ചാത്തലം:
ഇസ്‌ലാമിക സുവർണ്ണ കാലഘട്ടങ്ങളായിരുന്ന 10-11 നൂറ്റാണ്ടുകളിൽ തന്നെയാണ് ഇബ്നു സീനയും ശാസ്ത്രത്തിന് പ്രധാനപ്പെട്ട സംഭാവനകൾ നൽകിയത്. ഇക്കാലഘട്ടങ്ങളിൽ ഗ്രീക്ക്-റോമൻ ഗ്രന്ഥങ്ങളും പ്ലാറ്റോ അരിസ്റ്റോട്ടിൽ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളും കിന്ദി പാഠശാലയിൽ വിവർത്തനം ചെയ്യപ്പെടുകയും, അനേകം ഇസ്‌ലാമിക ശാസ്ത്ര പ്രതിഭകൾ ഉയർന്നു വരികയും ചെയ്തു. പേർഷ്യൻ ഗണിതശാസ്ത്രം, ഭാരതീയ ഗണിതശാസ്ത്രം തുടങ്ങിയവ സ്വാംശീകരിക്കപ്പെടുകയും, ജ്യോതിശാസ്ത്രം, ആൾജിബ്ര (ബീജഗണിതം), ത്രികോണമിതി, വൈദ്യശാസ്ത്രം തുടങ്ങിയവയുടെ പുത്തൻ മേഖലകളിലേക്ക് കുതിച്ചുകയറുകയും ചെയ്തു. മഹാ ഖൊറാസാൻ സാമ്രാജ്യത്തിലെ സമാനിയാൻ ഭരണകാലവും, പശ്ചിമ പേർഷ്യയിലേയും ഇറാഖിലേയും ബൂയി ഭരണകാലവും ഇക്കാലത്തെ സാംസ്കാരികവും വൈജ്ഞാനീകവുമായ വളർച്ചയ്ക്ക് സഹായകമായി. സമാനിയാൻ ഭരണകാലത്ത് ബുഖാറ,ബഗ്ദാദിന്‌ സമാനമായ ഇസ്‌ലാമിക സാംസ്കാരിക കേന്ദ്രമായി ഉയർന്നു വരികയും ചെയ്തു.

ഈ കാലഘട്ടം ഖുർആനിന്റേയും ഹദീസിന്റെയും ദ്രുതവളർച്ചയിലുള്ള പഠനത്തിനും സാഹചര്യമൊരുക്കി. തത്ത്വശാസ്ത്രം, കർമ്മശാസ്ത്രം (ഫിഖ്ഹ്) അദ്ധ്യാത്മികം, തർക്കശാസ്ത്രം (കലാം) തുടങ്ങിയവയും വളർന്നു. ഇബ്നു സീനയും അദ്ദേഹത്തിന്റെ എതിരാളികളുമാണ്‌ ഈ അവസരത്തിൽ ഉയർന്ന് വന്ന പ്രധാനപ്പെട്ട പ്രതിഭകൾ. അൽ-റാസിയും അൽ-ഫറാബിയും ഈ ഘട്ടത്തിൽ തത്ത്വശാസ്ത്രത്തിലും വൈദ്യശാസ്ത്രത്തിലും വൈജ്ഞാനികമായ സംഭാവനകൾ നിർവ്വഹിച്ചിട്ടുണ്ട്. ബൽഖ്, ഖുവാറസം, ഖുർഖാൻ, റായ്, ഇസ്ഫഹാൻ, ഹമദാൻ എന്നിവിടങ്ങളിലെ മഹത്തായ ഗ്രന്ഥാലയങ്ങൾ ഉപയോഗപ്പെടുത്തുവാൻ ഇബ്നു സീനക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തന്നെ വിവിധ ഗ്രന്ഥങ്ങളിൽ വിവരിച്ചത്പോലെ അക്കാലത്തെ മഹാപ്രതിഭകളോട് തത്ത്വശാസ്ത്ര സംബന്ധിയായ വിഷയങ്ങളിൽ സം‌വദിക്കാൻ അദ്ദേഹത്തിന്‌ സാധിച്ചു. അസൂറി സമർഖന്ദി അദ്ദേഹത്തിന്റെ നാല്‌ ലേഖനങ്ങളിൽ പറഞ്ഞതുപ്രകാരം ഖുവാറസം വിടുന്നതിന്‌ മുൻപ് അബൂ റൈഹാൻ ബിറൂനി (അറിയപ്പെട്ട ശാസ്ത്രജ്ഞൻ, ജ്യോതിശാസ്ത്ര വിദഗ്ദൻ), അബൂ നാസർ ഇറാഖി (പ്രമുഖ ഗണിതജ്ഞൻ), അബൂ സഹ്ൽ മസീഹി (പ്രമുഖ തത്ത്വശാസ്ത്രജ്ഞൻ), അബൂ അൽ-ഖൈർ ഖമ്മാർ (മഹാ ഭൗതികശാസ്ത്രജ്ഞൻ) എന്നിവരുമായി ഇബ്നു സീന സന്ധിച്ചിരുന്നു.

ആദ്യകാല ജീവിതം:
ഹുസൈൻ ഇബ്നു അബ്ദുല്ലഹ് ഇബ്നു ഹസൻ ഇബ്നു അലി ഇബ്നു സീന എന്നാണ്‌ അദ്ദേഹത്തിന്റെ പൂർണ്ണ നാമം. 980 ൽ ബുഖാറയ്ക്കടുത്തുള്ള ഒരു പേർഷ്യൻ കുടുംബത്തിലായിരുന്നു ജനനം. അക്കാലത്ത് മഹാ ഖൊറാസാൻ സാമ്രാജ്യത്തിൽപ്പെട്ട ബുഖാറയ്ക്ക് സമീപമുള്ള ഖുമൈഥൻ ഗ്രാമത്തിലാണ്‌ അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവിന്റെ ജന്മദേശമാണ്‌ ഈ പ്രദേശം. പേർഷ്യൻ സാമ്രാജ്യത്തിൽപ്പെട്ട പ്രധാന പട്ടണമായിരുന്ന ബൽഖിൽ (ഇന്നത്തെ അഫ്ഗാനിസ്ഥാനിൽപ്പെട്ടത്) നിന്നുള്ള പ്രമുഖ പണ്ഡിതനായിരുന്നു പിതാവ് അബ്ദുള്ള. സെഥറ എന്നാണ്‌ മാതാവിന്റെ പേര്‌. സമാനിയൻ ഭരണത്തിനു കീഴിലുള്ള തോട്ടമേഖലയിലെ ഗവർണ്ണർ ആയിരുന്നു പിതാവ്. ബുഖാറയിൽ തന്റെ മകന്‌ നല്ല രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുവാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇബ്നു സീനയെ സ്വതന്ത്രമായി ചിന്തിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്ന അസാധാരണമായ ബുദ്ധിശക്തിയും ഓർമ്മശേഷിയും സഹായിച്ചു. ഇത് അദ്ദേഹത്തെ പതിനാലാം വയസ് കടന്നതോടെ സ്വന്തം ഗുരുനാഥന്മാരെ മറികടക്കാൻ പ്രാപ്തമാക്കി. സ്വന്തം ജീവചരിത്രത്തിൽ വിവരിച്ചത് പോലെ തന്നെ പതിനെട്ടാം വയസോടുകൂടി അദ്ദേഹത്തിന്‌ അഭ്യസിക്കാൻ മാത്രമായി ഒന്നുമില്ലായിരുന്നു.

ഒരു സ്വകാര്യ അദ്ധ്യാപകനെ ഇബ്നു സീനയ്ക്ക് വിദ്യാഭ്യാസം നൽകാൻ ഏർപ്പാടാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഉയർന്ന ബുദ്ധിശക്തി അടുത്തുള്ളവരിൽ അതിയായ ആശ്ചര്യമുളവാക്കുകയുണ്ടായി; ചെറുപ്രായത്തിൽ തന്നെ അസാധാരണമായ സാമർത്ഥ്യം പ്രകടിപ്പിച്ച അദ്ദേഹം പത്താം വയസ്സിൽ തന്നെ ഖുർആൻ മുഴുവനും ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇതേ പ്രകാരം പേർഷ്യൻ കാവ്യങ്ങളിൽ നിന്ന് നല്ലൊരു ഭാഗവും മനഃപാഠമാക്കി. ഒരു പച്ചക്കറി വിൽപ്പനക്കാരനിൽ നിന്ന് ഭാരതീയ അങ്കഗണിതം (Indian arithmetic) പഠിച്ചെടുക്കുവാനും അക്കാലത്ത് അദ്ദേഹത്തിന്‌ സാധിച്ചു. പിന്നീട് പല സ്ഥലങ്ങളിലും യാത്ര ചെയ്ത് പണ്ഡിതന്മാരിൽ നിന്നായി വിജ്ഞാനം നേടുകയും, അതേസമയം രോഗികളെ ശുശ്രൂഷിച്ചും കുട്ടികളെ പഠിപ്പിച്ചും ജീവിതമാർഗ്ഗം കണ്ടെത്തുകയും ചെയ്തു. കൂടാതെ ഇസ്മായിൽ അൽ-സാഹിദ് (Ismail al-Zahid) എന്ന പണ്ഡിതനിൽ നിന്ന് ഇസ്‌ലാമിക കർമ്മശാസ്ത്രം അഭ്യസിക്കുകയും ചെയ്തു.

അരിസ്റ്റോട്ടിലിന്റെ തത്ത്വമീമാംസ കൗമാരത്തിൽ അദ്ദേഹത്തിന്റെ മനസ്സിനെ വല്ലാതെ ചിന്താകുഴപ്പത്തിലാക്കിയിരുന്നു. ഇതിനെ കുറിച്ച് മനസ്സിലാക്കാൻ അൽ-ഫറാബിയുടെ ആ ഗ്രന്ഥത്തെക്കുറിച്ചുള്ള വ്യാഖ്യാനം വായിക്കുന്നത് വരെ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നില്ല. ശേഷമുള്ള ഒന്നരവർഷത്തോളം തത്ത്വശാസ്ത്രം പഠിക്കുന്നതിൽ ഏർപ്പെടുകയും ചെയ്തു. ഇത് അദ്ദേഹത്തിന്‌ വിഷമകരമായ ഘട്ടങ്ങൾ സമ്മാനിക്കുകയുണ്ടായി. ഇത്തരം ചിന്താക്കുഴപ്പമുണ്ടാക്കുന്ന വേളകളിൽ അംഗസ്നാനം (വുദു) ചെയ്ത് വിഷമം ദൂരീകരിക്കുന്നത് വരെ പ്രാർത്ഥനകളിൽ മുഴുകുമായിരുന്നു. രാവിന്റെ ആഴങ്ങളിൽ വരെ പഠനത്തിൽ മുഴുകുമായിരുന്നു അദ്ദേഹം. സ്വപ്നങ്ങളിൽപ്പോലും അദ്ദേഹത്തിന്റെ ചിന്തകൾ പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വാക്കുകളനുസരിച്ച് നാൽപ്പത് തവണ അരിസ്റ്റോട്ടിലിന്റെ തത്വമീമാംസ അതിലെ വാക്കുകൾ മനസ്സിൽ പതിയുന്നത് വരെ വായിച്ചിട്ടുണ്ട്. അതിലെ വാക്കുകൾ വളരെ കടുത്തതായിരുന്നു. ഒരു ദിവസം ഒരു പുസ്തകക്കടയിൽ നിന്ന് മൂന്ന് ദിർഹം നൽകി വാങ്ങിയ അൽ-ഫറാബിയുടെ കൃതി വായിച്ചതിന്‌ ശേഷമാണ്‌ അദ്ദേഹത്തിന്റെ മനസ്സിൽ അതിനേക്കുറിച്ച് വെളിച്ചം വീശിയത്. അതുവരെ അസാധ്യമെന്ന് കരുതിയ കാര്യം സാധിച്ചതിൽ അതിയായ സന്തോഷം തോന്നിയ അദ്ദേഹം ദൈവത്തിന്‌ നന്ദി രേഖപ്പെടുത്തുകയും ദരിദ്രരായ ആളുകൾക്ക് ദാനം നൽകുകയുമുണ്ടായി.

പതിനാറാം വയസ്സിൽ വൈദ്യരംഗത്തേക്ക് ശ്രദ്ധതിരിച്ച അദ്ദേഹം തന്റെ പഠനം വൈദ്യശാസ്ത്രത്തിലെ തത്ത്വങ്ങളിൽ മാത്രം ഒതുക്കാതെ, രോഗികളുടെ വിഷമതകൾ മനസ്സിലാക്കി അവരെ ശുശ്രൂഷിക്കുകയും അതുവഴി ചികിൽസയിലെ പുതിയ രീതികൾ കണ്ടെത്തുകയും ചെയ്തു. പതിനെട്ടാം വയസ്സിനകം യോഗ്യനായ ഒരു ഭിഷഗ്വരൻ എന്ന ഖ്യാതിയും കരസ്ഥമാക്കി. ഇതിനെക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്, "വൈദ്യം എന്നത് ഗണിതത്തിനെപ്പോലെയോ തത്ത്വമീമാംസയെപ്പോലെയോ വിഷമമുള്ളതല്ല; അതിനാൽ തന്നെ ഞാൻ നല്ലൊരു വൈദ്യനായി മാറുകയും തെളിയിക്കപ്പെട്ട ഔഷധപ്രയോഗങ്ങളിലൂടെ രോഗികളെ ചികിൽസിക്കുവാനും തുടങ്ങി". പ്രായം കുറഞ്ഞ ഭിഷഗ്വരന്റെ പ്രശസ്തി വളരെപ്പെട്ടെന്ന് വർദ്ധിച്ചു, അദ്ദേഹം പണം സ്വീകരിക്കാതെ തന്നെ രോഗികളെ ചികിൽസിക്കാറുണ്ടായിരുന്നു.
പ്രായപൂർത്തിയായതിന്‌ ശേഷം

ഗുരുതരമായ രോഗം സുഖപ്പെടുത്തിയതിനെ തുടർന്ന് ഇബ്നു സീനയെ അമീറിന്റെ വൈദ്യനായി അദ്ദേഹം നിയമിച്ചു. ഇതായിരുന്നു ആദ്യത്തെ നിയമനം (997). നിയമനത്തിൽ അദ്ദേഹത്തിന്‌ ലഭിച്ച പ്രധാനപ്പെട്ട പാരിതോഷികം സമാനിയനിലെ രാജകീയ ഗ്രന്ഥാലയങ്ങൾ ഉപയോഗിക്കുവാനുള്ള അവസരമായിരുന്നു. അതുവഴി കൂടുതൽ പാണ്ഡിത്യം നേടാനുള്ള അവസരവും. അധികം താമസിയാതെ ഗ്രന്ഥാലയം അഗ്നിക്കിരയായപ്പോൾ ശത്രുക്കൾ ഇബ്നു സീനയുടെ മേൽ കുറ്റമാരോപിക്കുകയും, അതുവഴി കൂടുതൽ വിജ്ഞാനം കരസ്ഥമാക്കാനുള്ള അവസരം അദ്ദേഹത്തിന്‌ നഷ്ടമാവുകയും ചെയ്തു. ഇതിനെതുടർന്ന് പിതാവിന്റെ വ്യാപാരത്തിൽ സഹായിച്ചുകഴിയേണ്ടിവന്നു. ഈ സമയത്താണ്‌ തന്റെ ആദ്യകാല രചനകൾക്ക് അദ്ദേഹം സമയം കണ്ടെത്തിയത്.

ഇബ്നു സീനയ്ക്ക് 22 വയസ്സുള്ളപ്പോൾ പിതാവിനെ നഷ്ടമായി. 1004 ഡിസംബറോടെ സമാനിയൻ ഭരണത്തിന്റെ അന്ത്യഘട്ടമെത്തിയിരുന്നു. ഗസ്നിയിലെ മഹ്മൂദ് വെച്ച് നീട്ടിയ സ്ഥാനമാനങ്ങൾ സ്വീകരിക്കാതെ അദ്ദേഹം പശ്ചിമഭാഗത്തേക്ക് യാത്ര ചെയ്ത് ഇന്നത്തെ ഉസ്ബാക്കിസ്ഥാനിൽപ്പെട്ട ഖോർഗഞ്ചിൽ എത്തുകയും, പണ്ഡിതൻമാരെ ബഹുമാനിച്ചിരുന്ന അവിടുത്തെ വസീർ അദ്ദേഹത്തിന്‌ പ്രതിമാസം സ്റ്റൈപ്പന്റ് ഏർപ്പാടാക്കുകയും ചെയ്തു. ഈ വേതനം വളരെ തുച്ഛമായിരുന്നു, തന്റെ കഴിവുകൾ ഉപയോഗിക്കാനുള്ള അവസരത്തിനായി അദ്ദേഹം നിഷാപൂർ മർവ് എന്നീ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ഖൊറാസനിന്റെ അതിരുകൾ വരെ സഞ്ചരിച്ചു. ദൈലമിലേയും മധ്യപേർഷ്യയിലേയും ഉദാരനായ ഭരണാധികാരിയും പണ്ഡിതനും കവിയുമായ ഷംസ് അൽ-മാആലി കാവൂസിൽ അഭയം പ്രതീക്ഷിച്ചെങ്കിലും അനുചരന്മാർ നടത്തിയ വിപ്ലവത്തുതുടർന്ന് കാവൂസ് വധിക്കപ്പെടുകായാണുണ്ടായത് (1052). കഠിനമായ രോഗത്താൽ ഇബ്നു സീനയ്ക്ക് വളരെ വിഷമം നേരിട്ട ഘട്ടവുമായിരുന്നു അത്. കാസ്പിയൻ കടലിന്‌ സമീപത്തുള്ള ഖൂർഖാനിൽ വെച്ച് തന്റെ ചങ്ങാതിയെ കണ്ടുമുട്ടുകയുണ്ടായി. ചങ്ങാതിയുടെ വീടിനടുത്തുള്ള കെട്ടിടത്തിൽവെച്ച് അദ്ദേഹം പ്രമാണശാസ്ത്രത്തിലും (logic) ജ്യോതിശാസ്ത്രത്തിലും അധ്യാപനം നടത്തി. തന്റെ പല കൃതികളും അദ്ദേഹം അവിടെവെച്ച് രചിക്കുകയുണ്ടായി. ഹിർകാനിയയിൽ താമസിക്കുന്ന ഈ അവസരത്തിലാണ്‌ അദ്ദേഹം വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥത്തിന്റെ രചന ആരംഭിച്ചത്.

അനന്തരം അദ്ദേഹം തെഹറാനിന്‌ (ഇന്നത്തെ ഇറാന്റെ തലസ്ഥാനം) സമീപമുള്ള റായിൽ താമസമുറപ്പിച്ചു (റാസിയുടെ ജന്മദേശമാണ്‌ റായ്). ബൂയിലെ അമീറിന്റെ കാലശേഷം അദ്ദേഹത്തിന്റെ അനന്തരാവകാശി മകനായ മജ്ദ് അൽ-ദൗലയായിരുന്നു. ആ സമയം പ്രായപൂർത്തിയെത്താത്തതിനെ തുടർന്ന് പകരം മജ്ദിന്റെ മാതാവായിരുന്നു ഭരിച്ചിരുന്നത് (സയ്ദഹ് കാത്തൂൻ). റായിൽ വെച്ചാണ്‌ ഇബ്നു സീന തന്റെ മുപ്പതോളം ചെറിയ രചനകൾ പൂർത്തിയാക്കിയത്. പിന്നീട് സയ്ദഹ് കാത്തൂനും അവരുടെ രണ്ടാം മകനായ ഷംസ് അൽ-ദൗലയും തമ്മിലുണ്ടായ അധികാരതർക്കം അവിടം വിടാൻ ഇബ്നു സീനയെ നിർബന്ധിച്ചു. ഖസ്‌വീനിലെ തൽക്കാലിക വാസത്തിന്‌ ശേഷം ദക്ഷിണഭാഗത്തേക്ക് സഞ്ചരിച്ച് ഹമദാനിൽ എത്തിച്ചേർന്നു. അപ്പോഴേക്കും അവിടം ഷംസ് അൽ-ദൗല തന്റെ ഭരണം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. ആദ്യം അവിടത്തെ ഒരു മേലെതട്ടിലുള്ള ഒരു വനിതയുടെ കീഴിൽ സേവനമനുഷ്ഠിച്ചു. ഇബ്നു സീനയുടെ ആഗമനം അറിഞ്ഞ അമീർ അദ്ദേഹത്തെ ഭിഷഗ്വരനായി സ്വീകരിക്കുകയും, പാരിതോഷികങ്ങൾ നൽകി പറഞ്ഞയക്കുകയും ചെയ്തു. ഇബ്നു സീന അവിടുത്തെ വസീറിന്റെ കാര്യാലയത്തിൽ ഉയർന്ന സ്ഥാനം വഹിക്കുകപോലുമുണ്ടായി. പക്ഷേ അമീർ നാട്ടിൽനിന്ന് ബഹിഷ്ക്കരിക്കപ്പെട്ടതിനെ തുടർന്ന് ശൈഖ് അഹ്മദ് ഫദലിന്റെ വീട്ടിൽ ഒളിച്ച് താമസിച്ചു, ഏതാണ്ട് അമീർ സ്ഥാനം തിരിച്ച്പിടിക്കുന്നത് വരെ നാൽപ്പത് ദിവസത്തോളം ഇങ്ങനെ തുടർന്നു. ഭരണം ഇളകിമറിയുന്ന അവസ്ഥയിൽ വരെ അദ്ദേഹം തന്റെ പഠനങ്ങളിലും അദ്ധ്യാപനങ്ങളിലും മുഴുകുകയാണ്‌ ചെയ്തത്. വൈകുന്നേരങ്ങളിൽ തന്റെ വിഖ്യാത ബൃഹത്ഗ്രന്ഥങ്ങളിൽ നിന്ന് ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയും ചെയ്തു. അമീറിന്റെ മരണത്തെ തുടർന്ന്, വസീറായി അവരോധിതനായതിന്‌ ശേഷം അവിടുത്തെ മരുന്ന്ശാലയിൽ ഒതുങ്ങിക്കൂടി, അതീവ താൽപര്യപൂർവ്വവും ശ്രദ്ധയോടുകൂടിയും തന്റെ രചനകളിൽ മുഴുകുകയും ചെയ്തു.

അതേസമയം ഇസ്ഫഹാൻ നഗരമുഖ്യന്‌ അദ്ദേഹം തന്റെ സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഒരു കത്തെഴുതി. ഹമദാനിലെ പുതിയ അമീർ ഇബ്നു സീനയുടെ കത്തിനെ പറ്റിയും ഒളിച്ചിരിക്കുന്നയിടവും മനസ്സിലാക്കി അദ്ദേഹത്തെ തടവിലാക്കുകയുണ്ടായി. ഇതേസമയം ഹമദാനിലേയും ഇസ്ഫഹാനിലേയും ഭരണാധികാരികൾ തമ്മിൽ യുദ്ധം തുടരുകയും, ഇസ്ഫാൻ ഭരണാധികാരി ഹമദാനിനേയുടെ അതിന്റെ പട്ടണങ്ങളേയും പിടിച്ചടക്കി അവിടെയുണ്ടായിരുന്ന താജിക്ക് കൂലിപടയാളികളെ പുറത്താക്കുകയും ചെയ്തു. യുദ്ധം അടങ്ങിയപ്പോൾ അമീറിന്റെ കൂടെ ഹമദാനിലേക്ക് തന്റെ ഗ്രന്ഥങ്ങളടക്കം മടങ്ങിയെത്തി. പിന്നീട് തന്റെ സഹോദരൻ, പ്രിയപ്പെട്ട ശിഷ്യൻ, രണ്ട് അടിമകൾ എന്നിവരോടൊപ്പം സൂഫി വര്യന്റെ വേഷത്തിൽ നഗരത്തിന്‌ പുറത്ത് കടന്നു. ദുർഘടം നിറഞ്ഞ ഒരു യാത്രയ്ക്കൊടുവിൽ ഇസ്ഫഹാനിൽ എത്തിച്ചേർന്നു. അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന്‌ ലഭിക്കുകയുണ്ടായി.

അവസാനകാല ജീവിതവും മരണവും:
ശേഷിച്ച പത്ത് പന്ത്രണ്ട് വർഷക്കാലം അബൂ ജാഫർ അലാ അദ്ദൗലയുടെ കീഴിൽ സേവനമനുഷ്ഠിച്ചു ഇബ്നു സീന. അദ്ദൗലയുടെ കൂടെ ഭിഷഗ്വരനായും പൊതുവിജ്ഞാനകാര്യ സാങ്കേതിക ഉപദേശകനായും, കൂടാതെ തന്റെ സദസ്സുകളുമായും അദ്ദേഹം കഴിഞ്ഞു.

ഈ അവസരത്തിൽ അദ്ദേഹം സാഹിത്യം ഭാഷാതത്ത്വം തുടങ്ങിയവയുടെ പഠനത്തിൽ കൂടുതൽ ഊന്നൽ നൽകുകയും തന്റേതായ വിമർശന ശൈലിയിൽ അതിൽ വിശകലനം നടത്തുകയും ചെയ്തു. ഈ സന്ദർഭത്തിലുള്ള ഇബ്നു സീനയെ, ഇബ്നു റുഷ്ദിന്റെ സ്വഭാവത്തോട് താരതമ്യപ്പെടുത്താവുന്നതാണു. ഹമദാനിനെതിരായുള്ള ഒരു സൈനിക നടപടിക്കിടെ അദ്ദേഹത്തിന്‌ കശലായ വയറുവേദന പിടികൂടി. ഇത് അദ്ദേഹത്തെ വളരെയധികം ബുദ്ധിമുട്ടിച്ചു. പിന്നീട് ഹമദാനിൽ തന്നെയുള്ള അവസരത്തിൽ രോഗം വീണ്ടും വരുകയും ചെയ്തപ്പോൾ മറ്റ് രീതികളെ ആശ്രയിക്കാതെ തന്റെ സ്വന്തം ചികിൽസാവിധിയിൽ ഭേദപ്പെടുത്തി.
ഇറാനിലെ ഹമദാനിലുള്ള ഇബ്നു സീനയുടെ ശവകുടീരം.


ശവകുടീരത്തിന്റെ അകക്കാഴ്ച്ച

വേഗത്തിലുള്ള ജീവിതശൈലി നിയന്ത്രിക്കാൻ സ്നേഹിതർ ഉപദേശിച്ചെങ്കിലും ഇത് അദ്ദേഹം നിരസിക്കുകയുണ്ടായി. അതിനദ്ദേഹം "ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ്‌ ഞാൻ ഇഷ്ടപ്പെടുന്നത്" എന്ന മറുപടിയാണ് നൽകിയത്. മരണക്കിടക്കയിൽ അദ്ദേഹം മനോ വിഷമത്തിനടിപ്പെട്ടു. തന്റെ സമ്പത്ത് ദരിദ്രരായവർക്ക് ദാനം നൽകുകയും അടിമകളെ സ്വതന്ത്രരാക്കുകയും ചെയ്തു. മരണപ്പെടുന്നതിനു മൂന്ന് ദിവസം മുമ്പുവരെ അസുഖം കൂടുമ്പോൾ ഖുർആൻ പാരായണം ശ്രവിക്കുകയും ചെയ്തു. അൻപത്തിയേഴാം വയസ്സിൽ 1037 ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു. ഇറാനിലെ ഹമദാനിലാണ്‌ അദ്ദേഹത്തെ മറമാടിയിരിക്കുന്നത്.

വൈദ്യശാസ്ത്രവും ഔഷധശാസ്ത്രവും:
യൂനാനി വൈദ്യത്തിന്റെ ഉപജ്ഞാതാവാണ്‌ ഇബ്നു സീന. ഈ മേഖലയുടെ അടിസ്ഥാന തത്ത്വങ്ങൾ അദ്ദേഹം തന്റെ വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം എന്ന ഗ്രന്ഥത്തിൽ‍ പ്രതിപാദിച്ചിരിക്കുന്നു. 1025 ൽ പേർഷ്യയിൽ വെച്ചാണ്‌ ഇത് രചിക്കപ്പെട്ടത്. ഗ്രീക്ക്, ഇസ്‌ലാമിക വൈദ്യങ്ങളാണ്‌ അദ്ദേഹത്തെ പ്രധാനമായും സ്വാധീനിച്ചിട്ടുള്ളത്. സുശ്രുതന്റെയും ചരകന്റേയും ഭാരതീയ വൈദ്യവും അദ്ദേഹത്തെ സ്വാധീനിക്കുകയുണ്ടായി.
വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം:
A Latin copy of the Canon of Medicine
നൂറോളം കൃതികൾ ഇബ്നു സീനയുടേതായിട്ടുണ്ട്. അവയിൽ ചിലത് കുറച്ച് താളുകൾ മാത്രം ഉള്ളതും, ചിലത് ഏതാനും വാല്യങ്ങൾ ഉള്ളതുമാണ്‌. ഏറ്റവും പ്രസിദ്ധം വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം ആണ്‌, ഇത് യൂറോപ്യന്മാരിൽ അദ്ദേഹത്തെ വളരെയധികം പ്രസിദ്ധനാക്കി. 14 വാല്യങ്ങളുള്ള ഇത് പതിനെട്ടാം നൂറ്റാണ്ട് വരെ യൂറോപ്യൻ ഇസ്‌ലാമിക ലോകങ്ങളിൽ പ്രധാനപ്പെട്ട വൈദ്യശാസ്ത്ര ഗ്രന്ഥമായിരുന്നു. ശരീരശാസ്ത്രത്തിന്റെ പഠനത്തിന്‌ സഹായകമായ ശാസ്ത്രീയമായ പരീക്ഷണങ്ങൾ പരിണാമങ്ങൾ തുടങ്ങിയവയുടെ വിവരണം, സാംക്രമിക രോഗങ്ങളുടെയും ലൈംഗികവേഴ്ച്ചയിലൂടെയും പകരുന്ന രോഗങ്ങളുടെ കണ്ടുപിടിത്തം, സാംക്രമീകരോഗം ബാധിച്ചവരുമായി പാലിക്കേണ്ട (അകന്നു നിൽക്കാനുള്ള) നിർദ്ദേശം, പുതിയ പരീക്ഷണ ഔഷധങ്ങളുടെ ഉപയോഗം, ചികിൽസാരീതികൾ, നാഡീ-മനോരോഗശാസ്ത്രം, അപകട ഘടകങ്ങളുടെ വിശകലനം, ചില രോഗലക്ഷണങ്ങളുടെ വിശകലനം, സൂക്ഷ്മാണുക്കൾ ഉണ്ട് എന്ന അനുമാനം തുടങ്ങിയവ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ രോഗങ്ങളെ സ്വഭാവ സവിശേഷതയോട് കൂടി വിവരിക്കുകയും തരംതിരിക്കുകയും ചെയ്തിരിക്കുന്നു, അവ ഉണ്ടാകാനുള്ള കാരണവും നൽകിയിട്ടുണ്ട്. ശുചിത്വം, ലളിതവും സങ്കീർണ്ണവുമായ ഔഷധങ്ങൾ, ശാരീരിക അവയവങ്ങളുടെ ധർമ്മം എന്നിവയുടെ വിവരണവും ഇതിലുണ്ട്. മനുഷ്യനേത്രത്തിന്റെ ഘടന ആദ്യമായി ശരിയായ വിവരണം നൽകിയത് ഇബ്നു സീനയാണ്‌, തിമിരമുൾപ്പെടെയുള്ള കണ്ണുകൾക്കുണ്ടാകാവുന്ന വൈകല്യങ്ങളും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം ചെങ്കണ്ണ് പകർച്ച വ്യാധിയാണ്‌ എന്ന് നിഗമനത്തിലെത്തുന്നുണ്ട്, യൂറോപ്യന്മാർ ആദ്യം ഈ കാര്യത്തെ ഖണ്ഡിച്ചുവെങ്കിലും പിന്നീട് ഇത് ശരിയാണെന്ന് തെളിഞ്ഞു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും അതിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ചും ഇതിൽ വിവരിച്ചിരിക്കുന്നു. മുഖത്തുണ്ടാകുന്ന രണ്ട് വിധത്തിലുള്ള തളർവാതത്തെയും ആഴത്തിൽ വിവരിക്കുന്നുണ്ട്. ഹൃദയം ശരീരത്തിൽ ഒരു വാൽവായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിവരിക്കുന്നു.
നിയന്ത്രിത ക്രമരഹിത ചികിൽസ, ആധികാരിതയെ അടിസ്ഥാനമാക്കിയുള്ള വൈദ്യം, ഫലപ്രാപ്തി നിർദ്ധാരണങ്ങൾ തുടങ്ങിയവ പ്രതിപാദിക്കുന്ന ആദ്യ ഗ്രന്ഥമാണ്‌ വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം. പുതിയ ഔഷധങ്ങളുടേയും ചികിൽസാവിധികളുടേയും ഫലപ്രാപ്തി നിർണ്ണയിക്കുന്നതിനുള്ള രീതികളും അടിസ്ഥാനതത്ത്വങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്, അവ താഴെ നൽകിയിരിക്കുന്നു, വർത്തമാനകാലത്തെ ചികിൽസാലയങ്ങളിലെ ഔഷധ സേവയുടെയും, ആധുനിക ചികിൽസാരീതികളുടെയും അടിസ്ഥാനമായി ഇപ്പോഴും ഇവ ഉപയോഗിക്കപ്പെടുന്നു.
  1. "ഔഷധം അതിന്റെ സ്വഭാവഗുണത്തെ മാറ്റം വരാൻ സാധ്യതയുള്ള എല്ലാ അപദ്രവ്യങ്ങളിൽ നിന്ന് മുക്തമായിരിക്കണം."
  2. "ഇത് വിവിധങ്ങളായ രോഗങ്ങളെ ലക്ഷ്യം വെക്കാതെ ഒരു രോഗത്തിന്‌ മാത്രമുള്ളതായിരിക്കണം."
  3. "ഔഷധം രണ്ട് വിപരീത രോഗങ്ങളോട് പരീക്ഷിച്ചിരിക്കണം, കാരണം അത് ചിലപ്പോൾ ഒരു രോഗത്തെ അതിന്റെ പ്രത്യക്ഷ ഗുണത്താലും മറ്റൊരു രോഗത്തെ പരോക്ഷ ഗുണത്താലും സുഖപ്പെടുത്തുന്നു."
  4. "രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ചായിരിക്കണം ഔഷധം. ഉദാഹരണത്തിന്‌ ചില ഔഷധങ്ങളുടെ ഉഷ്ണം രോഗത്തിന്റെ ശീത അവസ്ഥയേക്കാൾ കുറവായിരിക്കും, അപ്പോൾ ഫലപ്രാപ്തി ഉണ്ടായിരിക്കുകയില്ല."
  5. "ഔഷധം പ്രവർത്തനനിരതമാകുന്ന സമയം നിരീക്ഷിക്കേണ്ടതുണ്ട്, അങ്ങനെ ഉദ്ദേശവും അനിഷ്ടകരവുമായ കാര്യങ്ങളെ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കും."
  6. "വിഭിന്നങ്ങളായ അവസരങ്ങളിൽ ഔഷധത്തിന്റെ പ്രവർത്തനം ഒരേപോലെ ആയിരിക്കണം, അല്ലാത്തപക്ഷം ഔഷധത്തിന്റെ ഗുണം യാദൃച്ഛികമായിരിക്കും."
  7. "ഔഷധത്തിന്റെ ഗുണപരിശോധന മനുഷ്യശരീരത്തിൽ തന്നെ നടത്തിയിരിക്കണം, അത് സിംഹത്തിന്റെയോ കുതിരയുടെയോ ശരീരത്തിൽ കാണിക്കുന്ന ഫലങ്ങൾ മനുഷ്യശരീരത്തിൽ കാണിക്കുമെന്ന് യാതൊരു ഉറപ്പുമില്ല."
വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥത്തിന്റെ ഒരു അറബി പതിപ്പ് (1593).
 റോമിൽ 1593 ലാണ്‌ ഇതിന്റെ അറബിക്ക് പതിപ്പ് ഇറങ്ങിയത്, 1491 ൽ നേപ്പിൾസിൽ ഹിബ്രൂ പതിപ്പും ഇറങ്ങി. ജെറാർഡ് ഡി സബ്‌ലൊനെത യുടെ പതിപ്പിന്റേതായി ലത്തീനിൽ ഏതാണ്ട് മുപ്പതോളം പതിപ്പുകളുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിൽ ഇതിന്റെ വ്യാഖ്യാന ഗ്രന്ഥം ക്രോഡീകരിക്കപ്പെട്ടു. മെഡിക്കമെന്റ കോർഡിയാലിയ, കാന്റിക്കം ഡി മെഡിസിന, ട്രാക്റ്റേറ്റസ് ഡി സിറൂപോ അസെറ്റോസോ എന്നിവയാണ്‌ ലത്തീനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട മറ്റ് കൃതികൾ.
റാസി, അലി ഇബ്നു അൽ-അബ്ബാസ്, ഇബ്നു റുഷ്ദ് എന്നീ പേരുകൾക്കോടൊപ്പം ഇബ്നു സീനയും 12 മുതൽ 18 വരെയുള്ള നൂറ്റാണ്ടുകളിൽ യുറോപ്യൻ സർവ്വകലാശാലകളുടെ മാർഗ്ഗദർശിയായിരുന്നു. മുൻഗാമിയായ റാസിയുടെ ശൈലിയിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നില്ല ഇബ്നു സീനയുടേതും, അദ്ദേഹം ഗാലെന്റെ തത്ത്വങ്ങളും (ഗാലൻ ഹിപ്പൊക്രാറ്റിസിന്റെയും), അരിസ്റ്റോട്ടിലിന്റെ ഭേദഗതി വരുത്തിയ തത്ത്വങ്ങളും, കൂടാതെ സുശ്രുതന്റെയും ചരകന്റെയും ഭാരതീയാധ്യാപനങ്ങളും ഉൾക്കൊണ്ടു.[45] റാസിയുടെ അൽ-ഹവി തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായിരുന്നു അദ്ദേഹത്തിന്റെ ഈ ഗ്രന്ഥം.
ഇബ്നു സീനൻ മനഃശാസ്ത്രം:
 മുസ്‌ലിം മനഃശാസ്ത്രത്തിലും നാഡീശാസ്ത്രത്തിലും നാഡീമനഃശാസ്ത്രത്തിന് തുടക്കം കുറിച്ചതു ഇബ്നു സീനയായിരുന്നു. ആദ്യമായി ഇദ്ദേഹം വിഭ്രാന്തി (hallucination), നിദ്രയില്ലായ്മ (insomnia‌, മാനിയ (mania), മാനസിക ആഘാതം (nightmare), മനോവിഷാദം (melancholia), മതിഭ്രമം (dementia), അപസ്മാരം (epilepsy), തളർവാതം (paralysis), പക്ഷാഘാതം (stroke), തലകറക്കം (vertigo), നടുക്കം (tremor) തുടങ്ങിയ നാഡീമനഃശാസ്ത്രത്തിലെ വിവിധ അവസ്ഥകൾ വിവരിച്ചു.
 

മനോശരീരശാസ്ത്രം (psychophysiology), നാഡീമനോരോഗത്തിനുള്ള ഔഷധസേവ എന്നിവ തുടങ്ങിയതും ഇബ്നു സീനയായിരുന്നു. വികാരസംബന്ധിയായ രോഗങ്ങളിൽ മനഃശാസ്ത്രപരമായ ശരീരശാസ്ത്രത്തിന്റെ പ്രാധാന്യം ഇദ്ദേഹം തിരിച്ചറിയുകയും മാനസിക നിലയ്ക്കനുസരിച്ച് പൾസ് നിരക്കിലുണ്ടാകുന്ന മാറ്റങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയുള്ള സമ്പ്രദായം വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഒരു വ്യക്തിയുടെ മനോനിലയ്ക്കനുസരിച്ച് പൾസ് നിരക്കിലുണ്ടാകുന്ന മാറ്റം തിരിച്ചറിഞ്ഞ് ചികിൽസിച്ചതായും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.

മനഃശാസ്ത്രത്തിൽ നേടിയെടുത്ത അറിവ് അദ്ദേഹത്തിന്റെ കിത്തബ് അൽ-നഫ്സ്, കിതാബ് അൽ-ശിഫ (അതിജീവനത്തിന്റെ ഗ്രന്ഥം, The Book of Healing), കിത്താബ് അൽ-നജാത്ത് (The Book of Deliverance) എന്നിവയിൽ നൽകിയിരിക്കുന്നു. ഇവ ലത്തീനിൽ അറിയപ്പെടുന്നത് ദെ അനിമ (De Anima) എന്നാണ്. ഇവയിലെ പ്രധാന പ്രതിപാദ്യ വിഷയം അദ്ദേഹത്തിന്റെതെന്നു കരുതുന്ന "പറക്കുന്ന മനുഷ്യൻ" വാദത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു, പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം ഡെസ്കാർട്ടെയുടെ കൊഗിഷൊ (cogito) എന്ന പേരിൽ അറിയപ്പെട്ട വാദത്തോട് ഇതിനെ താരതമ്യപ്പെടുത്താവുന്നതാണ്. വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥത്തിൽ അദ്ദേഹം നാഡീമനഃശാസ്ത്രത്തെ വിശകലനം ചെയ്യുകയും മനോവിഷാദരോഗം (melancholia) ഉൾപ്പെടെയുള്ള നാഡീമനോരോഗാവസ്ഥകളെ വിവരിക്കുകയും ചെയ്തു. ആശങ്കാജനകവും ചില തരത്തിലുള്ള ഭയങ്ങൾക്ക് കാരണമായേക്കാവുന്നതുമായ അവസ്ഥയിൽ രോഗി ആയിത്തീരാവുന്ന വിഷാദപരമായ മനോനിലയാണ് മനോവിഷാദം രോഗാവസ്ഥയാണെന്ന് അദ്ദേഹം സമർത്ഥിച്ചു.


ജ്യോതിശാസ്ത്രവും ജ്യോതിഷവും:
ശാസ്ത്രീയതയേക്കാൾ ഊഹങ്ങളെ അടിസ്ഥാനമാക്കുന്നുവെന്നതിനാലും ഇസ്‌ലാമിക വിശ്വാസങ്ങൾക്ക് എതിരായതിനാലും ഇബ്നു സീന ജ്യോതിഷം അഭ്യസിച്ചിരുന്നില്ല. ശാസ്ത്രീമായതും മതപരവുമായ തലങ്ങളിൽ ജ്യോതിഷത്തെ നിരാകരിക്കാനുള്ള കാരണമായി ഖുർആനിലെ സൂക്തങ്ങൾ അദ്ദേഹം ഉദ്ധരിച്ചു.

ജ്യോതിഃശാസ്ത്രത്തിൽ നക്ഷത്രങ്ങൾക്ക് സൂര്യനിൽ നിന്നാണ് പ്രകാശം ലഭിക്കുന്നത് എന്ന അരിസ്റ്റോട്ടിലിന്റെ വാദത്തെ അദ്ദേഹം നിരാകരിച്ചു. നക്ഷത്രങ്ങൾ സ്വയം പ്രകാശിക്കുന്നവയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു, കൂടാതെ ഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്നവയാണെന്നും വിശ്വസിക്കുകയും ചെയ്തു. 1032 മേയ് 24 ൽ അദ്ദേഹം ശുക്രന്റെ സംതരണം വീക്ഷിക്കുകയുണ്ടായി. അതിന് തൊട്ടുശേഷം അൽമഗെസ്റ്റിന്റെ സംഗ്രഹം (Compendium of the Almagest) അദ്ദേഹം രചിച്ചു, ടോളമിയുടെ അൽമഗെസ്റ്റ് എന്ന കൃതിയുടെ നിരീക്ഷണമായിരുന്നു അത്. ശുക്രൻ ഭൂമിയോട് സൂര്യനേക്കാൾ അടുത്തതാണെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. ഇബ്നു സീനയുടെ ശിഷ്യനായ അബൂ ഉബൈദ് അൽ-ജുസ്ജാനി അദ്ദേഹത്തിന്റെ ഗുരു ടോളമിയുടെ അധിചക്രം എന്ന ആശയത്തിൽ അടങ്ങിയിരുന്ന പ്രശ്നങ്ങൾ പരിഹരിച്ചിരുന്നതായി അവകാശപ്പെടുന്നു.

രസതന്ത്രം:
രസതന്ത്രത്തിൽ നീരാവി സ്വേദനം ആദ്യമായി വിവരിച്ചത് ഇബ്നു സീനയായിരുന്നു. ഈ വിദ്യ ആൾക്കഹോളുകളും സുഗന്ധദ്രവ്യങ്ങളും നിർമ്മിക്കുവാൻ ഉപയോഗപ്പെടുത്തിയിരുന്നു; ഇങ്ങനെ ഉല്പാദിപ്പിക്കുന്ന സുഗന്ധദ്രവ്യങ്ങളായിരുന്നു അരോമതെറാപ്പിയുടെ (aromatherapy) അടിസ്ഥാനം. സുഗന്ധദ്രവ്യ നീരാവികൾ ഘനീഭവിപ്പിച്ചെടുക്കാനുള്ള ശീതീകരിച്ച കുഴൽചുരുളും (refrigerated coil) അദ്ദേഹം കണ്ടുപിടിച്ചു. സ്വേദീകരണ വിദ്യയിൽ സുപ്രധാനമായ വഴിത്തിരിവായിരുന്നു ഇത്, സുഗന്ധദ്രവ്യങ്ങൾ വേർതിരിക്കാൻ ശീതീകരിക്കപ്പെട്ട കുഴലുകൾ ആവശ്യമായ അദ്ദേഹത്തിന്റെ സ്വേദന പ്രക്രിയകളിൽ അത് ഉപയോഗപ്പെടുത്തുകയും ചെയ്തു.

അൽ-കിന്ദിക്ക് ശേഷം ആൽക്കെമിയെ വിവരിച്ച് എഴുതിയ ആദ്യത്തെ പ്രതിഭയായിരുന്നു ഇബ്നു സീന. ആൽക്കെമിയെ വിശദീകരിച്ച അദ്ദേഹം രചിച്ച നാല് ഗ്രന്ഥങ്ങൾ ലത്തീനിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്, അവ ഇവയാണ്:

  1. Liber Aboali Abincine de Anima in arte Alchemiae
  2. Declaratio Lapis physici Avicennae filio sui Aboali
  3. Avicennae de congelatione et conglutinatione lapifum
  4. Avicennae ad Hasan Regem epistola de Re recta
ആൽക്കെമിസ്റ്റുകൾ പൊതുവായി വിശ്വസിക്കുന്നതുപോലെ പദാർത്ഥങ്ങളെ പരിവർത്തനം ചെയ്യാമെന്ന സിദ്ധാന്തത്തെ അദ്ദേഹം തന്റെ കൃതികളിലൊന്നിൽ നിരാകരിക്കുന്നു.പുറമേ മാറ്റങ്ങൾ ഉളവാക്കാൻ സാധിക്കുന്നവയാണെങ്കിലും, വ്യത്യസ്ത അവസ്ഥകളിൽ പദാർത്ഥത്തിന്റെ അവസ്ഥയിൽ മാറ്റം ചെലുത്തുവാൻ നമുക്കറിയാവുന്ന രാസവസ്തുക്കൾക്കാവില്ല.

ആൽക്കെമിയെ നിരാകരിക്കുന്ന അദ്ദേഹത്തിന്റെ കൃതികൾ കൂടുതൽ സ്വാധീനം ചെലുത്തിയത് Liber Aboali Abincine de Anima in arte Alchemiae ആയിരുന്നു, വിൻസെന്റ് ഓഫ് ബ്യൂവെയിസിനെ പോലെയുള്ള മധ്യകാല രസതന്ത്രജ്ഞരെയും ആൽക്കെമിസ്റ്റുകളെയും ഇത് സ്വാധീനിച്ചിരുന്നു. De congelatione et conglutinatione lapidum എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ട മറ്റൊരു കൃതിയിൽ അദ്ദേഹം അജൈവ വസ്തുക്കളെ നാലായി തിരിച്ചു, ഇത് അവയെ രണ്ടായി തിരച്ച അരിസ്റ്റോട്ടിലിന്റെയും (orycta and metals) മൂന്നായി തിരിച്ച ഗാലന്റെയും (terrae, lapides and metals) രീതികളിൽ നിന്നുള്ള നല്ലൊരു പുരോഗമനമായിരുന്നു. ലാപ്പിഡുകൾ, ഗന്ധകം, ലവണങ്ങൾ, ലോഹങ്ങൾ (lapides, sulfur, salts and metals) എന്നിവയായിരുന്നു അവ.

ഭൗമ ശാസ്ത്രങ്ങൾ:
അതിജീവനത്തിന്റെ ഗ്രന്ഥത്തിൽ (The Book of Healing) അദ്ദേഹം ഭൂഗർഭശാസ്ത്രം പോലെയുള്ള ഭൗമശാസ്ത്രവിഷയങ്ങൾ എഴുതി, യൂനിഫോർമിറ്റേറിയനിസം (uniformitarianism), ലോ ഓഫ് സൂപ്പർപൊസിഷനിസം (law of superposition) തുടങ്ങിയ ഭൂഗർഭശാസ്ത്രത്തിലെ സങ്കൽപ്പങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുത്തു. പർവ്വതരൂപീകരണത്തെക്കുറിച്ച് വിവരിക്കുന്നതിനിടയിൽ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു: 

         "അവ ഒന്നുകിൽ ഭൂകമ്പം പോലെയുള്ള അവസരങ്ങളിൽ ഭൂവൽക്കത്തിന്റെ മുകളിലോട്ടുള്ള തള്ളൽ മൂലമോ, അല്ലെങ്കിൽ ജലത്തിന്റെ പ്രവർത്തനഫലമായോ ആവാം, ജലം ഒഴുകുന്ന അവസരത്തിൽ പുതിയ താഴ്വരകൾ രൂപപ്പെടുന്നു, മണ്ണിന്റെ പാളികൾ മൃദുവായത്, കടുത്തത് എന്നിങ്ങനെ വിവിധനിറത്തിൽ കാണപ്പെടുന്നത് അതിനാലായിരിക്കാം... ഇത് വളരെ ദീർഘമായ കാലയളവുകൊണ്ടുണ്ടാകുന്ന പ്രവൃത്തിയാണ്. ആദ്യഘട്ടങ്ങളിൽ അത്തരം പർവ്വതങ്ങളുടെ വലിപ്പം വളരെ ചെറുതായിരിക്കുകയും ചെയ്യും." 
ഭൂഗർഭശാസ്ത്രത്തിന്റെ വികസനത്തിന് ഇദ്ദേഹം നൽകിയ സംഭാവനകൾ കാരണമായി ഭൂഗർഭശാസ്ത്രത്തിന്റെ പിതാവായി ഇബ്നു സീനയെ കണക്കാക്കുന്നു, പ്രത്യേകിച്ച് പർവ്വതരൂപവത്കരണ സിദ്ധാന്തങ്ങളിലെ സംഭാവനകൾ കാരണം.

ഭൗതികശാസ്ത്രം:
ഭൗതികശാസ്ത്രത്തിൽ തന്റെ ശാസ്ത്ര പരീക്ഷണങ്ങളിൽ അന്തരീക്ഷ താപനില അറിയുന്നതിന് ഒരു വാതക താപമാപിനി ആദ്യമായി നിർമ്മിച്ചത് ഇബ്നു സീനയായിരുന്നു. 1253 ൽ Speculum Tripartitum എന്ന ലത്തീൻ ഗ്രന്ഥത്തിൽ ഇബ്നു സീനയുടെ താപത്തെ കുറിച്ചുള്ള സിദ്ധാന്തത്തെപ്പറ്റി ഇങ്ങനെ വിവരിക്കപ്പെട്ടിരിക്കുന്നു:
    ബാഹ്യ വസ്തുക്കളിൽ സംഭവിക്കുന്ന ചലനം മൂലമാണ് താപമുണ്ടാകുന്നതെന്ന് അവിസെന്ന അദ്ദേഹത്തിന്റെ സ്വർഗ്ഗവും ഭൂമിയും എന്ന ഗ്രന്ഥത്തിൽ പറയുന്നു, .
                           മെക്കാനിക്സിൽ ഇബ്നു സീന ചലനത്തെ കുറിച്ച് വിപുലമായ സിദ്ധാന്തം തന്നെ വികസിപ്പിച്ചെടുത്തു. വസ്തുക്കൾ വായുവിൽ വലിച്ചെറിയപ്പെട്ടുണ്ടാകുന്ന ചെരിവും (inclination) അതിനു പ്രയോഗിക്കപ്പെട്ട ബലവും തമ്മിൽ അദ്ദേഹം വേർതിരിച്ച് വിശദീകരിച്ചു, എറിയുന്ന ആൾ ആ വസ്തുവിനു നൽകുന്ന ചെരിവ് (inclination) അതിന്റെ സഞ്ചാരത്തെ ബാധിക്കുന്നു എന്ന നിഗമനത്തിലെത്തുകയും ചെയ്തു. ശൂന്യതയിൽ ഈ ചലനം നിൽക്കില്ല എന്നും കണക്കാക്കി. ഇതിനെ അദ്ദേഹം സ്ഥായിയായ ബലമായി കണക്കാക്കുകയും വായു സമ്മർദ്ദം പോലെയുള്ള ബാഹ്യ ബലങ്ങൾ അതിനെ കുറക്കുന്നു എന്നും അദ്ദേഹം കണക്കുകൂട്ടി.

ഒപ്റ്റിക്സിൽ, "പ്രകാശം അനുഭവവേദ്യമാകുന്നത് പ്രകാശിക്കുന്ന വസ്തുക്കൾ ഏതെങ്കിലും കണികകൾ ഉൽസർജിക്കുന്നതു മൂലമാണെങ്കിൽ, പ്രകാശത്തിന്റെ വേഗതയ്ക്കൊരു പരിധിയുണ്ടായിരിക്കണം" എന്നദ്ദേഹം സമർത്ഥിച്ചു. മഴവില്ല് എന്ന് പ്രതിഭാസത്തെ അദ്ദേഹം തെറ്റായി വിശദീകരിച്ചിട്ടുമുണ്ട്. കാൾ ബെൻജമിൻ ബോയെർ മഴവില്ലിനെ കുറിച്ച് ഇബ്നു സീനയുടെ സിദ്ധാന്തം ഇങ്ങനെ വിശദീകരിക്കുന്നു:

    കട്ടികൂടിയ മേഘങ്ങളിൽ മഴവില്ല് രൂപപ്പെടുന്നില്ല മറിച്ച് മേഘത്തിനും നിരീക്ഷകനും അല്ലെങ്കിൽ സൂര്യനുമിടയിലുള്ള നേർത്ത ജലകണങ്ങളുടെ പാളിയിലാണ് അവ രൂപപ്പെടുന്നതെന്ന് അദ്ദേഹം വിവിധ നിരീക്ഷണങ്ങൾ വഴി മനസ്സിലാക്കി. ഇതിൽ മേഘം കണ്ണാടികൾക്കു പിറകിൽ പൂശിയ വെള്ളി പോലെ ഒരു പശ്ചാത്തല വസ്തുവായി മാത്രം വർത്തിക്കുന്നു എന്ന് അദ്ദേഹം വിചാരിച്ചു. മഴവില്ലിന്റെ സ്ഥാനം മാത്രമല്ല അദ്ദേഹം തെറ്റിധരിച്ചത് കൂടെ നിറങ്ങളുടെ രൂപവത്കരണത്തിലും സംഭവിച്ചിരിക്കണം

ഇബ്നു സീനൻ തത്ത്വചിന്ത:
ആദ്യകാല ഇസ്‌ലാമിക തത്ത്വചിന്തയെക്കുറിച്ച് എഴുതിയ ഒരു വ്യക്തിയാണ് ഇബ്നു സീന, പ്രത്യേകിച്ച് തർക്കശാസ്ത്രം (Logic), തത്ത്വമീമാംസ (Metaphysics) എന്നിങ്ങനെയുള്ള കൃതികളിലുൾപ്പെടെ പ്രമാണശാസ്ത്രം, ധർമ്മശാസ്ത്രം, തത്ത്വമീമാംസ എന്നീ വിഷയങ്ങളിൽ അദ്ദേഹം വളരെയധികം എഴുതിയിരിക്കുന്നു. അക്കാലത്തെ ശാസ്ത്രത്തിന്റെ പ്രമാണിക ഭാഷയായ അറബിയിലാണ് അദ്ദേഹത്തിന്റെ കൃതികളിൽ ഭൂരിഭാഗവും എഴുതപ്പെട്ടിരിക്കുന്നത്, മറ്റു ചിലവ പേഷ്യനിലും. വർത്തമാനകാലത്തുപോലും ഭാഷയുടെ പ്രാധാന്യം വെളിവാക്കുന്നതാണ് അദ്ദേഹം പൂർണ്ണമായും പേർഷ്യനിൽ എഴുതിയ ചില കൃതികൾ (പ്രത്യേകിച്ച് അല അദ്ദൗലക്ക് വേണ്ടിയുള്ള തത്ത്വചിന്ത). അരിസ്റ്റോട്ടിലിന്റെ തത്ത്വചിന്തയ്ക്ക് ഇബ്നു സീന വ്യാഖ്യാനങ്ങൾ നൽകുകയും പലപ്പോഴും പോരായ്മ തോന്നിയിരുന്നവയെ തിരുത്തുകയും ചെയ്തു, ഇത് ഇജ്തിഹാദിൽ (ഇസ്‌ലാമിൽ ഖുർആനിനേയും നബിചര്യയേയും അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയ) വളരെയധികം സജീവമായ ചർച്ചകൾക്ക് മരുന്നിടുകയും ചെയ്തു.

മധ്യകാല ഇസ്‌ലാമിക ലോകത്ത് കലാമിന്റെ (ഇസ്‌ലാമിക തർക്കശാസ്ത്രം) കൂടെ അരിസ്റ്റോട്ടിലിസവും നവപ്ലാറ്റോണിസവും യോജിപ്പിച്ചു കൊണ്ടുപോകാൻ ഇബ്നു സീനയ്ക്ക് കഴിഞ്ഞിരുന്നതിനാൽ പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിന്റെ നേതൃത്വസ്ഥാനത്ത് അവിസെന്നിസത്തിന് കഴിഞ്ഞു, കൂടെ തത്ത്വചിന്തയുടെ ഏറ്റവും വലിയ വക്താവായി ഇബ്നു സീന ആയിതീരുകയും ചെയ്തു.

ആത്മാവിനെ സംബന്ധിച്ച അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും നിലനില്പ്-ആവശ്യകത (existence-essence) എന്നിവയെ വേർതിരിച്ചുള്ള വിശദീകരണങ്ങളുമൊക്കെ കാരണമായി അവിസെന്നിസം മധ്യകാല യൂറോപ്പിനേയും നന്നായി സ്വാധീനിക്കുകയുണ്ടായി, യൂറോപ്യൻ പാഠ്യശാലകളിൽ അവയിൽ വലിയ ചർച്ചകളും വിമർശനങ്ങളും നടക്കുകയും അവ ഉയർന്നു വരുകയുമുണ്ടായി. ഇതായിരുന്നു പ്രത്യേകിച്ച് പാരീസിലെ അന്നത്തെ അവസ്ഥ, പിന്നീട് 1210 ഓടുകൂടി അവിസെന്നിസം പിന്തള്ളപ്പെട്ടു. ഇങ്ങനൊക്കെയാണെങ്കിലും വില്ല്യം ഓഫ് ഔവേർൺ (William of Auvergne), ആൽബർട്ടസ് മാഗ്നസ് എന്നിവരെ ഇബ്നു സീനയുടെ തത്ത്വചിന്തയും സൈദ്ധാന്തിക വിജ്ഞാനവും സ്വാധിനിച്ചിരുന്നു, അതുപോലെ തോമസ് അക്വീനാസിന്റെ ചിന്തകളെ അദ്ദേഹത്തിന്റെ തത്ത്വമീമാംസ നന്നായി സ്വാധീനിച്ചു.[68]ചലനത്തിൽ കൂടിയേ കാലം വിശകലനം ചെയ്യാനാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മനസ്സ് മൂന്നു തരത്തിലുണ്ട് : സസ്യമനസ്സ്, ജന്തുമനസ്സ്, മനുഷ്യമനസ്സ്. തിന്മ മൂന്നുവിധമുണ്ട് : ദൈന്യം, ശാരീരികവേദന, പാപം.
തത്ത്വമീമാംസ സിദ്ധാന്തം:
ഇസ്‌ലാമിക ദൈവശാസ്ത്രവുമായി ഇഴകിച്ചേർന്നിരുന്ന ആദ്യകാല ഇസ്‌ലാമിക തത്ത്വചിന്ത ആവശ്യകതെയും (essence) നിലനിൽപ്പിനേയും (existence) അരിസ്റ്റോട്ടിലിസത്തേക്കാൾ നന്നായി വേർതിരിച്ചു വിശദീകരിച്ചിരുന്നു. നിലനില്പ് സംഭവിക്കാൻ സാധ്യതകുറഞ്ഞതോ യാദൃച്ഛികമോ ആണെങ്കിൽ, ആവശ്യകത യാദൃച്ഛികതയ്ക്കുമപ്പുറത്തായിരുന്നു. ഇബ്നു സീനയുടെ തന്ത്വചിന്തകൾ പ്രത്യേകിച്ച് തത്ത്വമീമാംസയുമായി ബന്ധപ്പെട്ട ഭാഗത്തിലെ കുറേ ഭാഗം അൽ-ഫറാബിയിൽ നിന്നും കടം കൊണ്ടവയാണ്. ശരിയായ ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിനുള്ള അന്വേഷണം അദ്ദേഹത്തിന്റെ കൃതികളിൽ കാണാവുന്നതാണ്.

അൽ-ഫറാബിയിൽ നിന്നുള്ള മാർഗ്ഗദർശനമുൾക്കൊണ്ട് ഇബ്നു സീന ഉണ്ടായിരിക്കുന്നതിനെ (being) കുറിച്ച് അന്വേഷണ ചിന്തകൾക്ക് തുടക്കം കുറിച്ചു, അങ്ങനെ അദ്ദേഹം ആവശ്യകതയേയും നിലനിൽപ്പിനേയും വേർതിരിച്ചു കാണിച്ചു. നിലനിൽപ്പ് നിലനിൽക്കുന്ന വസ്തുക്കളുടെ ആവശ്യകതയുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നതല്ലെന്നും ദ്രവ്യത്തിനും സ്വന്തമായി പ്രവർത്തിക്കാനോ പ്രഞ്ചത്തിന്റെ ചലനാത്മകമായ് അവസ്ഥയ്ക്ക് കാരണമാകാനോ നിലനിക്കുന്ന വസ്തുക്കളെ യാഥാർത്ഥവൽക്കരിക്കാനോ ആവില്ലെന്നും അദ്ദേഹം വാദിച്ചു. അതിനാൽ തന്നെ നിലനിൽപ്പ് ആവശ്യകതയ്ക്ക് അതിന്റെ ഭാഗം ചേർക്കുന്നതോ നൽകുന്നതോ ആണ്. അങ്ങനെയാവാൻ 'കാരണം' നിലനിൽക്കുന്ന കാര്യമാണെന്നും അത് അതിന്റെ പ്രഭാവത്തോടുകൂടി അത് നിലകൊള്ളുകയും ചെയ്യുന്നു.

അവിസെന്നിയൻ പ്രമാണശാസ്ത്രം:
ഇബ്നു സീന അദ്ദേഹത്തിന്റെ കൃതികളിൽ ഇസ്‌ലാമിക തത്ത്വചിന്തയിലെ പ്രമാണശാസ്ത്രത്തെ വളരെയധികം ചർച്ചയ്ക്ക് വിധേയമാക്കുമയും അരിസ്റ്റോട്ടിലിയൻ പ്രമാണികതയ്ക്ക് (Aristotelian logic) പകരമായി സ്വന്തമായ "അവിസെന്നിയൻ പ്രമാണശാസ്ത്രം" (Avicennian logic) വളർത്തിക്കൊണ്ടുവരികയും ചെയ്തു. പന്ത്രണ്ടാം നൂറ്റാണ്ടോടുകൂടി അവിസെന്നിയൻ പ്രമാണശാസ്ത്രം അരിസ്റ്റോട്ടിലിയൻ പ്രമാണശാസ്ത്രത്തിനു പകരമായി ഉപയോഗിക്കപ്പെടുകയും മേൽക്കോയ്മ നേടുകയും ചെയ്തു. അതേ നൂറ്റാണ്ടിലെ ലത്തീൻ വിവർത്തനങ്ങളോടു കൂടി അത് യൂറോപ്പിനേയും വളരെയധികം സ്വാധീനിച്ചു.

ഊഹങ്ങളെ അറ്റിസ്ഥാനമാക്കിയുള്ള പ്രമാണികതയ്ക്ക്ക്ക് (hypothetical syllogism) അദ്ദേഹം ആദ്യകാല സിദ്ധാന്തങ്ങൾക്കു രൂപം നൽകുകയുണ്ടായി അവയായിരുന്നു അദ്ദേഹത്തിന്റെ അപകട ഘടകങ്ങളുടെ നിർദ്ധാരണങ്ങൾക്ക് (risk factor analysis) പിൻബലമായി വർത്തിച്ചത്. പ്രമേയ കലനത്തിന്റെയും (propositional calculus) ആദ്യകാല സിദ്ധാന്തങ്ങൾ അദ്ദേഹം വികസിപ്പിച്ചിരുന്നു, ഇവ അരിസ്റ്റോട്ടിലിയൻ പ്രമാണശാസ്ത്രത്തിൽ ചർച്ച ചെയ്യപ്പെടാത്ത മേഖലയായിരുന്നു. അരിസ്റ്റോട്ടിലിയൻ പ്രാമാണികതയുടെ ആദ്യ വിമർശനങ്ങളും ഇബ്നു സീനയുടെ വകയായിരുന്നു. നിവേശിത പ്രമാണികതയ്ക്കും (inductive logic) അദ്ദേഹം സ്വന്തമായ സംഭാവനകൾ നൽകിയിട്ടുണ്ട്. നിവേശിത പ്രമാണികതയിലും ശാസ്ത്ര രീതികളിലും (scientific method) വളരെ പ്രധാനപ്പെട്ട മെത്തേഡ്സ് ഓഫ് അഗ്രീമെന്റിലെ മെത്തേഡുകൾ ആദ്യമായി വിവരിച്ചതും ഇദ്ദേഹമായിരുന്നു.

പ്രകൃതി ദാർശനികത:
അരിസ്റ്റോട്ടിലിന്റെ പ്രകൃതി ദാർശനികതെയും പെരിപതെറ്റിക് പാഠ്യശാലയെയും നിരൂപിച്ച് അബൂ റയ്ഹാൻ ബറൂനിയുമായി എഴുത്തു സം‌വാദത്തിൽ ഏർപ്പെടുകയുണ്ടായിട്ടുണ്ട്. ബറൂനിയുടെ എഴുത്തു വിമർശനങ്ങൾക്ക് ഇബ്നു സീനയും അദ്ദേഹത്തിന്റെ ശിഷ്യനായ അഹ്മദിബ്നു അലി അൽ-മഅ്സൂമിയും മറുപടി നൽകുകയായിരുന്നു. പതിനെട്ട് ചോദ്യങ്ങൾകൊണ്ടാണ് അബൂ റയ്ഹാൻ ബറൂനി സം‌വാദത്തിന് തുടക്കം കുറിച്ചത്, ഇതിൽ പത്തെണ്ണം അരിസ്റ്റോട്ടിലിന്റെ സ്വർഗ്ഗങ്ങളിൽ (On the Heavens) എന്ന സൃഷ്ടിയെ വിമർശിച്ചുള്ളതായിരുന്നു.

ശാസ്ത്രത്തിന്റെ ദാർശനികത:
അദ്ദേഹത്തിന്റെ അതിജീവനത്തിന്റെ ഗ്രന്ഥത്തിന്റെ (The Book of Healing) അൽ-ബുർഹാൻ (ഫലവൽക്കരണം‍) എന്ന ഭാഗത്ത് ശാസ്ത്രത്തിന്റെ ദാർശനികതയെയും വിവര ശേഖരണത്തിലെ ആദ്യകാല ശാസ്ത്രീയ രീതികളെയും ഇബ്നു സീന ചർച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്. അരിസ്റ്റോട്ടിലിന്റെ പോസ്റ്റിരിയർ അനലിറ്റിക്സ് (Posterior Analytics) എന്ന കൃതിയെകുറിച്ച് ചർച്ച ചെയ്യുകയും വൈവിധ്യമായ തലങ്ങളിൽ അതിനെ കൊണ്ടുപോകുകയും കൂടി ചെയ്യുന്നു. ശാസ്ത്രീയ വിവരശേഖരണത്തിന്റെ ശരിയായ സമ്പ്രദായങ്ങളെകുറിച്ചും "ഒരാൾ എങ്ങനെ ശാസ്ത്രത്തിന്റെ പ്രാഥമിക തത്ത്വങ്ങൾ നേടിയെടുക്കുന്നു?" എന്ന ചോദ്യത്തേയും ഇബ്നു സീന ചർച്ചയ്ക്ക് വിധേയമാക്കി. "അടിസ്ഥാന പ്രമേയങ്ങളിൽ നിന്ന് അപഗ്രഥനം ചെയ്യാതെ അനുമാനികമായ ശാസ്ത്രത്തിന്റെ ആദ്യത്തെ പ്രത്യക്ഷപ്രമാണങ്ങളിലേക്കും പരികൽപ്പനകളിലേക്കും" എങ്ങനെ ശാസ്ത്രജ്ഞൻ എത്തിച്ചേരും എന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു. "അഭിവ്യഞ്ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന കേവലവും പ്രാപഞ്ചികവുമായ കണിശതയെ സഹായിക്കുന്ന ബന്ധം" മനസ്സിലാക്കുമ്പോഴാണ് അത് സാധ്യമാകുന്നതെന്ന് അദ്ദേഹം വിവരിക്കുന്നു. പ്രാഥമിക തത്ത്വങ്ങളിൽ എത്തിച്ചേരുവാനായി രണ്ട് മാർഗ്ഗങ്ങൾ ഇബ്നു സീന കാണിച്ചു തരുന്നുമുണ്ട്: ഒന്ന്, അരിസ്റ്റോട്ടിലിന്റെ പുരാത നിവേശിത രീതിയും (ഇസ്തിഖ്റ); രണ്ടാമതായി, നിരീക്ഷണവും പരീക്ഷണവും വഴിയുള്ള രീതിയും (തജ്‌രിബ). "കേവലവും പ്രപഞ്ചികവുമായ കണിശമായ പ്രമേയങ്ങളിലേക്ക് നയിക്കുന്നില്ല" എന്ന വാദത്തോടെ അരിസ്റ്റോട്ടിലിന്റെ നിവേശിത രീതിയെ ഇബ്നു സീന വിമർശിക്കുകയും ചെയ്തു. പകരമായി "ശാസ്ത്രീയ വിവരശേഖരണത്തിന് പരീക്ഷണങ്ങൾ അടിസ്ഥാനമാക്കിയുള്ള രീതി" ആണ് അദ്ദേഹം വികസിപ്പിച്ചെടുക്കുന്നത്.

ദൈവശാസ്ത്രം:
ഉറച്ച ഇസ്‌ലാം മത വിശ്വാസിയായിരുന്ന ഇബ്നു സീന യുക്തിപരമായ ദാർശനികതയേയും ഇസ്‌ലാമിക ദൈവശാസ്ത്രത്തേയും ഒരുമിച്ചു ചേർക്കുന്നു. ദൈവത്തിന്റെ അസ്തിത്വത്തേയും അവന്റെ പ്രപഞ്ച സൃഷ്ടിയേയും യുക്തിപരമായും പ്രമാണികമായുമുള്ള ശാസ്ത്രീയതയിലൂടെ തെളിയിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇസ്‌ലാമിക ദൈവശാസ്ത്രത്തെ കൈകാര്യം ചെയ്യുന്ന ഏതാനും കൃതികൾ ഇബ്നു സീന എഴുതിയിട്ടുണ്ട്. ഇവയിൽ ഇസ്‌ലാമിലെ പ്രവാചകന്മാരെ പ്രതിപാദിക്കുന്ന കൃതികളും ഉൾപ്പെടുന്നു, "പ്രചോദിപ്പിച്ച തത്ത്വചിന്തകർ" ആയാണ് പ്രവാചകന്മാരെ അദ്ദേഹം കണ്ടത്. ഖുർആനിലെ പ്രപഞ്ചശാസ്ത്രവും അദ്ദേഹത്തിന്റെ സ്വന്തമായ ദാർശനികതയും ഉപയോഗിച്ചുള്ള ശാസ്ത്രീയവും തത്ത്വശാസ്ത്രപരവുമായ ഖുർആനിന്റെ വ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ രചനകളിൽപ്പെടുന്നു.

കാല്പനിക പരീക്ഷണങ്ങൾ:
ഹമദാനിനടുത്തുള്ള ഫർദജാൻ കോട്ടയിൽ അദ്ദേഹം തടവിലാക്കപ്പെട്ട സമയത്താണ് മനുഷ്യന്റെ സ്വന്തം-അവബോധത്തേയും, ആത്മാവിന്റെ സ്ഥായീഗുണത്തേയും തുറന്നുകാട്ടാനായി "പൊങ്ങികിടക്കുന്ന മനുഷ്യൻ" (Floating Man) എന്ന കാല്പനിക പരീക്ഷണത്തെക്കുറിച്ച് അദ്ദേഹം എഴുതിയത്. മനുഷ്യന്റെ ചിന്തയെ പ്രത്യേകിച്ച് ഉപബോധ മനസ്സിനെയാണ് അദ്ദേഹം ആസ്പദമാക്കിയിരിക്കുന്നത്, ദൈവം യഥാർത്ഥ വസ്തുതകളെ മനുഷ്യന്റെ മനസ്സിലേക്ക് നൽകുന്നതും അവന്റെ ആജ്ഞകളും അഭിജ്ഞതകളും എത്തിക്കുന്നതും അതുവഴിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ "പൊങ്ങികിടക്കുന്ന മനുഷ്യൻ" കാല്പനിക പരീക്ഷണത്തിൽ വായുവിൽ തങ്ങൾ പൊങ്ങികിടക്കുകയാണെന്ന് സങ്കൽപ്പിക്കുവാൻ അനുവാചകരോട് അദ്ദേഹം പറയുന്നുണ്ട്, സ്വന്തം ശരീരത്തോടുപോലുമുള്ള ബന്ധം വിച്ഛേദിച്ച് എല്ലാ വികാര വിചാരങ്ങളിൽ നിന്നും സ്വതന്ത്രമായി നിൽകുവാനാണ് അദ്ദേഹം അതുവഴി പറയുന്നത്. ആ അവസ്ഥയിലും ഒരാൾ സ്വബോധമുള്ളവനായിരിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു. ഇതിൻപ്രകാരം അഹം എന്നത് പ്രമാണികമായി ഏതെങ്കിലും ഭൗതിക കാര്യങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും, കൂടാതെ അതിനെ മറ്റുള്ളവയുമായി ബന്ധപ്പെടുത്തി കണേണ്ടതുമില്ലെന്നും, അതിനാൽ തന്നെ അത് പ്രാഥമികമായി തന്നെ നിലകൊള്ളുന്ന സത്തയുമാണെന്ന് അദ്ദേഹം ഉപസംഹരിക്കുന്നു.

മറ്റ് സംഭാവനകൾ -
എൻജിനീയറിങ്ങ്:
അദ്ദേഹത്തിന്റെ മിയാർ അൽ-അഖ്ൽ (Mi'yar al-'aql, മനസ്സിന്റെ പരിമാണം) എന്ന വിജ്ഞാനകോശത്തിൽ ഇൽ അൽ-ഹിയാൽ (ilm al-hiyal, കഴിവുള്ള ഉപകരണങ്ങൾ) നെ കുറിച്ച് എഴുതുകയും ലളിതമായ യന്ത്രങ്ങളെയും അവയുടെ സമ്മിശ്രണങ്ങളേയും തരംതിരിക്കാനുള്ള ആദ്യത്തെ വിജയകരമായ ശ്രമം നടത്തുകയും ചെയ്യുന്നു. ആദ്യമായി അടിസ്ഥാനപരമായ ലളിത യന്ത്രങ്ങളായ ഉത്തോലകം (lever), കപ്പി (pulley), സ്ക്രൂ, വെഡ്ജ് (wedge), വിൻഡ്‌ലാസ് (windlass) എന്നിവയെ വിവരിക്കുകയും ഉദാഹരിക്കുകയു ചെയ്തതിനു ശേഷം, വിൻഡ്‌ലാസ്-സ്ക്രൂ (windlass-screw), വിൻഡ്‌ലാസ്-കപ്പി (windlass-pulley), വിൻഡ്‌ലാസ്-ഉത്തോലകം (windlass-lever) തുടങ്ങി ഈ ലളിത യന്ത്രങ്ങളുടെ എല്ലാ സമ്മിശ്രണങ്ങളെയും വിശകലനം ചെയ്യുന്നു. വെഡ്ജ് ഒഴികെയുള്ള ഇതിലെ എല്ലാ ലളിത യന്ത്രങ്ങളുടെ കൂട്ടുകെട്ടിന്റെ പ്രവർത്തനതത്വം ആദ്യമായി വിവരിക്കുന്നതും ഇബ്നു സീനയാണ്.

കാവ്യം:
ഏതാണ്ട് ഇബ്നു സീനയുടെ കൃതികളിൽ പാതിയും കാവ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. അറബിയിലും പേർഷ്യനിലും അദ്ദേഹത്തിന്റെ കവിതകൾ കാണപ്പെടുന്നു. താഴെ തന്നിരിക്കുന്ന ഖണ്ഡങ്ങൾ ഉമർ ഖയ്യാമിന്റേതാണെന്ന് പറയുന്നത് തെറ്റാണെന്നും അവയുടെ യഥാർത്ഥ രചയിതാവ് ഇബ്നു സീനയാണെന്നുമുള്ള വാദം എഡ്‌വാർഡ് ഗ്രാൻവില്ലെ ബ്രൗൺ ഉന്നയിക്കുന്നു.

    از قعر گل سیاه تا اوج زحل
    کردم همه مشکلات گیتی را حل
    بیرون جستم زقید هر مکر و حیل
    هر بند گشاده شد مگر بند اجل

    Up from Earth's Centre through the Seventh Gate,
    I rose, and on the Throne of Saturn sate,
    And many Knots unravel'd by the Road,
    But not the Master-Knot of Human Fate.

എതിരാളികളുടെ ദൂഷണങ്ങൾ വിധേയനാകുമ്പോൽ അദ്ദേഹം മറുപടി നൽകിയിരുന്നത്

    کفر چو منی گزاف و آسان نبود
    محکمتر از ایمان من ایمان نبود
    ر دهر چو من یکی و آن هم کافر
    پس در همه دهر یک مسلمان نبود

    The blasphemy of somebody like me is not easy and exorbitant,
    There isn't any stronger faith than my faith,
    If there is just one person like me in the world and that one is impious,
    So there are no Muslims in the whole world.

അപദാനങ്ങൾ:
ശാസ്ത്രത്തിന്റെ ചരിത്രം (The History of Science) എന്ന കൃതിയുടെ കർത്താവായ ജോർജ്ജ് സാർട്ടൺ ഇബ്നു സീനയെ വിശേഷിപ്പിക്കുന്നത് "ചരിത്രത്തിലെ ഏറ്റവും വലിയ ചിന്തകരിലും വൈദ്യ പണ്ഡിതരിലും ഒരാൾ" എന്നാണ്. "ഇസ്‌ലാമിലെ ഏറ്റവും പ്രസിദ്ധനായ ശാസ്ത്രജ്ഞനും എല്ലാ വംശങ്ങളിലും, സ്ഥലങ്ങളിലും, കാലഘട്ടങ്ങളിലും വെച്ചു ഏറ്റവും പ്രസിദ്ധരായവരിൽ ഒരാൾ" എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഇസ്‌ലാമിക ലോകത്ത് വൈദ്യരംഗത്തെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന എഴുത്തുകാരിൽ ഒരാളുമായിരുന്നു. ഹിപ്പോക്രാറ്റെസ്, ഗാലൻ, സുശ്രുതൻ, ചരകൻ എന്നിവരുടെ സമീപനങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. അൽ-റാസി, അബു അൽ-ഖാസിം, ഇബ്നു അൽ-നാഫിസ്, അൽ-ഇബാദി എന്നിവരോടൊപ്പം ഇസ്‌ലാമിക വൈദ്യത്തിന് അടിത്തറപാകിയവരിൽ ഒരാളായും ഇബ്നു സീനയെ കണക്കാക്കുന്നു. യൂറോപ്പിന്റെ നവോത്ഥാനത്തിനും വൈദ്യരംഗത്തും പ്രധാനപ്പെട്ട സംഭാവനകൾ നൽകിയ പ്രധാന വ്യക്തിത്വമായി പാശ്ചാത്യ ചരിത്രത്തിൽ ഇബ്നു സീന ഓർമ്മിക്കപ്പെടുന്നു.
ഇബ്നു സീനയുടെ ചിത്രം താജികിസ്ഥാനി കറന്‍സിയില്‍
ഇറാനിൽ രാഷ്ട്ര പ്രതീകമായും ഇതു വരെ ജീവിച്ചിരുന്ന പേർഷ്യൻ മാഹാരഥൻമാരിൽ ഒരാളായി ഇബ്നു സീനയെ കാണുന്നു. അദ്ദേഹത്തിന്റെ നിരവധി സ്മാരകങ്ങൾ ഇറാനിലുണ്ട്. 'ഭിഷഗ്വരന്മാരുടെ ഭിഷഗ്വരൻ' എന്നറിയപ്പെട്ട ഈ മനുഷ്യനോടുള്ള ആദരവിനെ അടയാളമായി ഒരു സ്മാരകം ബുഖാറ മ്യൂസിയത്തിനു പുറത്ത് നിലകൊള്ളുന്നുണ്ട്, പാരീസ് സർവ്വകലാശാല അകത്തളത്തിൽ ഇദ്ദേഹത്തിന്റെ ഛായാചിത്രവും നിലകൊള്ളുന്നു. ചന്ദ്രനിലെ ഒരു ഗർത്തത്തിന് അവിസെന്ന എന്ന് പേര് നൽകിയിട്ടുണ്ട്. ഇറാനിലെ ഹമദാനിലുള്ള ബു-അലി സീന സർവ്വകലാശാല (Bu-Ali Sina University, അവിസെന്ന സർവ്വകലാശാല), താജിക്കിസ്ഥാന്റെ തലസ്ഥാനമായ ദുഷാൻബെയിലുള്ള ഇബ്നു സീന സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി (ibn Sīnā Tajik State Medical University), പാകിസ്താനിലെ കറാച്ചിയിലുള്ള അവിസെന്ന സ്കൂൾ, ഇബ്നു സീനയുടെ പിതാവിന്റെ ജന്മദേശമായ അഫ്ഗാനിസ്ഥാനിലെ ബൽഖിലുള്ള ഇബ്നു സീന ബൽഖ് മെഡിക്കൽ സ്കൂൾ (Ibne Sina Balkh Medical School), ഫിലിപ്പൈൻസിലെ മറാവി നഗരത്തിലുള്ള ഇബ്നു സീന ഇന്റഗ്രേറ്റഡ് സ്കൂൾ (Ibn Siena Integrated School) എന്നിവയെല്ലാം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ടവയാണ്.
സീനയുടെ 1274 ലെ ചിത്രം

1980 ൽ മുൻ സോവിയേറ്റ് യൂണിയൻ ഇബ്നു സീനയുടെ ജന്മസ്ഥലമായ ബുഖാറ ഭരിച്ചിരുന്നപ്പോൾ നിരവധി തപാൽമുദ്രകളും കലാരൂപങ്ങളും ഇറക്കി അദ്ദേഹത്തിന്റെ ആയിരാമത്തെ ജന്മദിനം കൊണ്ടാടിയിരുന്നു, സോവിയേറ്റ് പ്രബുദ്ധർ നടത്തിയ ആന്ത്രോപോളൊജിക്കൽ ഗവേഷണങ്ങളിലൂടെ അദ്ദേഹത്തിന്റെ ഒരു സ്മാരകം സ്ഥാപിക്കുകയും ചെയ്തു.

ലോകമെമ്പാടുമുള്ള വൈദ്യരംഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽവിലാസപ്പട്ടിക (Directories) അവിസെന്നയുടെ പേര്‌ ഉപയോഗിക്കുമെന്ന് 2008 മാർച്ചിൽ പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഭിഷഗ്വരന്മാര്, പൊതു ആരോഗ്യ തൊഴിൽ രംഗത്ത് വർത്തിക്കുന്നവരും, ഫാർമിസ്റ്റുകളും വിദ്യാഭ്യാസം നേടുന്ന സർവ്വകലാശാലകളും പാഠ്യശാലകളും അവിസെന്ന ഡയറക്ടറീസ് (Avicenna Directories) എന്ന ഈ പട്ടികയിൽ ഉണ്ടായിരിക്കും. ഈ പദ്ധതിയുടെ സംഘം ഇങ്ങനെ പ്രസ്താവിക്കുന്നു “Why Avicenna? Avicenna … was … noted for his synthesis of knowledge from both east and west. He has had a lasting influence on the development of medicine and health sciences. The use of Avicenna’s name symbolises the worldwide partnership that is needed for the promotion of health services of high quality.”

കൃതികൾ:
വൈവിധ്യമാർന്ന വിഷയങ്ങളിലായി ഏതാണ്ട് 450 ന് അടുത്ത് കൃതികൾ ഇബ്നു സീന രചിച്ചിട്ടുണ്ട്, 240 കാലഘട്ടങ്ങളെ അതിജീവിച്ച് നിലനിൽപ്പുണ്ട്, അവയിൽ 150 എണ്ണങ്ങളിൽ വിഷയം തത്ത്വചിന്തയിൽ കേന്ദ്രീകരിക്കുന്നവയും 40 എണ്ണം വൈദ്യത്തിൽ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. തത്ത്വശാസ്ത്രപരമായ വലിയ വിജ്ഞാനകോശം തന്നെയായ അതിജീവനത്തിന്റെ ഗ്രന്ഥം (The Book of Healing), വൈദ്യശാസ്ത്ര ബൃഹത് ഗ്രന്ഥം (The Canon of Medicine) എന്നിവയാണ് ഏറ്റവും പ്രശസ്തമായ സൃഷ്ടികൾ.

ആൽക്കെമിയെ കുറിച്ച് ഒരു കൃതിയെങ്കിലും അദ്ദേഹം രചിച്ചിട്ടുണ്ട്, പക്ഷേ മറ്റു പല കൃതികളും അദ്ദേഹത്തിന്റേതാണെന്ന് തെറ്റായ പ്രചാരണവുമുണ്ട്. ജന്തുക്കളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗ്രന്ഥം മൈക്കൽ സ്കോട്ട് ഇംഗീഷിലേക് വിവർത്തനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രമാണശാസ്ത്രം (Logic), തത്വമീമാംസ (Metaphysics), ഭൗതികശാസ്ത്രം (Physics), സ്വർഗ്ഗങ്ങളിൽ (On the Heavens) എന്നീ കൃതികൾ അരിസ്റ്റോട്ടിലിയൻ സിദ്ധാന്തങ്ങളുടെ സംഗ്രഹം നമുക്ക് നൽകുന്നു, എങ്കിലും തത്വമീമാംസ യിൽ അക്കാലത്ത് നവപ്ലേറ്റോണിസത്തിന്റെ രൂപമായ അരിസ്റ്റോട്ടിലിയനിസത്തിൽ നിന്നുമുള്ള വലിയ മാറ്റം പ്രകടമാക്കുന്നു.

പ്രമാണശാസ്ത്രവും, തത്വമീമാംസയും ഒന്നിലേറെ തവണ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്, ഉദാഹരണത്തിന്, തത്വമീമാംസ വെനീസിൽ 1493, 1495, 1546 എന്നീ വർഷങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. വൈദ്യശാസ്ത്രം, പ്രമാണശാസ്ത്രം തുടങ്ങിയവയിലുള്ള അദ്ദേഹത്തിന്റെ പ്രബന്ധങ്ങളിൽ ചിലത് കാവ്യ രൂപത്തിലായിരുന്നു. അദ്ദേഹത്തിന്റെ തത്ത്വശാസ്ത്രത്തിലെ രണ്ട് വിജ്ഞാനകോശങ്ങൾ എടുത്തുപറയേണ്ടവയാണ്, ഇവയിലെ വലുതായ അൽ-ശിഫ (Sanatio) ബോഡ്‌ലീൻ ഗ്രന്ഥശാലയിലും മറ്റിടങ്ങളിലുമായി പൂർണ്ണ രൂപത്തിൽ ലഭ്യമാണ്; ഇതിലെ ദെ അനിമ (De Anima) വിവരിക്കുന്ന ഭാഗം ഇറ്റലിയിലെ പാവിയയിൽ 1490 ൽ Liber Sextus Naturalium എന്ന പേരിൽ പ്രത്യക്ഷപ്പെട്ടു, മുഹമ്മദ് അൽ-ഷഹ്രസ്താനിയുടെ ഇബ്നു സീനയുടെ തത്ത്വചിന്തയെക്കുറിച്ചുള്ള വ്യാഖ്യാനങ്ങൾ പ്രധാനമായും അൽ-ശിഫ യുടെ വിശകലനമാണ്. രണ്ടാമത്തെ താരതമ്യേന വലിപ്പം കുറഞ്ഞ കൃതിയാണ് അൻ-നജാത്ത് (Liberatio). ഇതിന്റെ ലത്തീൻ പതിപ്പിലെ ഭാഗങ്ങളിൽ അവർ അനുകൂലമായി കണ്ട രീതിയിൽ മാറ്റം വരുത്തിയിരിക്കുന്നു. റോഗർ ബേക്കൺ (Roger Bacon) സൂചിപ്പിച്ച ഹിക്മത്ത് മശ്‌രിക്കിയ (hikmat-al-mashriqqiyya, ലത്തീനിൽ Philosophia Orientalis) എന്ന കൃതിയുടെ ഭൂരിഭാഗവും കാലപ്പഴക്കം കാരണം നഷ്ടപ്പെട്ടിരിക്കുന്നു.

കൃതികളുടെ പട്ടിക:

ഇവിടെ ഇബ്നു സീനയുടെ കൃതികളിൽ പ്രശസ്തമായ ചിലത് നൽകുന്നു:
  • സിറാത്ത് അൽ-ശൈഖ് അൽ-റായിസ് (ഇബ്നു സീനയുടെ ജീവിതം, The Life of Ibn Sina)
  • അൽ-ഇഷാറത്ത് വ-ഇൻ‌തബിഹത്ത് (Remarks and Admonitions)
  • അൽ-ഖാനൂൻ ഫിൽ-തിബ്ബ് (വൈദ്യശാസ്ത്ര ബൃഹത്ഗ്രന്ഥം, The Canon of Medicine)
  • രിസാല ഫീ സിറ് അൽ-ഖദ്‌റ് (വിധിയിലെ നിഗൂഢതകളെ കുറിച്ചുള്ള പ്രബന്ധം, Essay on the Secret of Destiny)
  • ദനിഷ്നമയി അലയി (The Book of Scientific Knowledge)
  • കിത്താബ് അൽ-ശിഫ (അതിജീവനത്തിന്റെ ഗ്രന്ഥം, The Book of Healing)
    ഹയ്യ് ഇബ്ൻ യഖ്ദൻ, അവിസെന്നയുടെ കഥയെ അടിസ്ഥാനമാക്കി 12 ആം നൂറ്റാണ്ടിൽ ഇബ്നു തുഫൈലും 12 ആം നൂറ്റാണ്ടിൽ ഒരു നോവൽ രചിച്ചിരുന്നു.

Omar Khayyám: ഒമർ ഖയ്യാം - കവിയായിരുന്ന ശാസ്ത്രജ്ഞന്‍


ഖിയാസ് അൽ-ദിൻ അബു അൽ-ഫാത്ത് ഒമർ ഇബ്ൻ ഇബ്രാഹിം ഖയ്യാം നിഷാബുരി (പേർഷ്യൻ: غیاث الدین ابو الفتح عمر بن ابراهیم خیام نیشابوری) അഥവാ ഒമർ ഖയ്യാം (ജനനം. മെയ് 18, 1048 നിഷാപുർ, (പേർഷ്യ) – മരണം. ഡിസംബർ 4, 1131), ഒരു പേർഷ്യൻ കവിയും, ഗണിതശാസ്ത്രജ്ഞനും, തത്വചിന്തകനും ജ്യോതിശാസ്ത്രജ്ഞനും ആയിരുന്നു. തമ്പ് നിര്‍മാതാക്കളുടെ ഗോത്രത്തല്‍ ജനിച്ചതുകൊണ്ട് ഖയ്യാം എന്നറിയപ്പെട്ടു. പേർഷ്യയിൽ ആയിരുന്നു ഒമർ ഖയ്യാം ജീവിച്ചിരുന്നത്. ഒമർ അൽ-ഖയ്യാമി എന്നും അദ്ദേഹത്തിന്റെ പേര് അറിയപ്പെടാറുണ്ട്. ചെറുപ്പത്തിലേ തത്വശാസ്ത്ര പഠനത്തില്‍ തല്‍പരനായിരുന്ന ഉമര്‍ 17 വയസ്സായപ്പോഴേക്കും ഗണിതം, തത്വശാസ്ത്രം എന്നീ വിഷയങ്ങളില്‍ അറിവ്‌നേടി. പിന്നീട് 9 വര്‍ഷക്കാലം ബുഖാറയിലും സമര്‍കന്തിലുമായി ഗവേഷണ പഠനങ്ങളിലേര്‍പ്പെട്ടു. സുല്‍ത്താന്‍ മലിക്ഷാ ഇസ്ഫഹാനില്‍ ഒരു ഗോളനിരീക്ഷണകേന്ദ്രം സ്ഥാപിക്കാന്‍ ഉമറിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് 18 വര്‍ഷക്കാലം ഗണിതം, വൈദ്യം, നീതിന്യായം എന്നീ വിഷയങ്ങളില്‍ പഠനഗവേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കെ ഇസ്ഫഹാനില്‍ സുല്‍താന്‍ മലിക്ഷായുടെ കൊട്ടാരത്തില്‍ ആസ്താന ജ്യോതിശ്ശാസ്ത്രപണ്ഡിതനായി നിയമിക്കപ്പെട്ടു. സുല്‍താന്‍ പഞ്ചാംഗം പരിഷ്‌കരിക്കാന്‍ നിയോഗിച്ച സമിതിയില്‍ ഉമര്‍ അംഗമായിരുന്നു

ഇറാനു പുറത്ത് ഒമർ ഖയ്യാം പ്രശസ്തൻ തന്റെ കവിതകൾക്കാണ്. റൂബയ്യാത്തുകൾ (നാലുവരി കവിതകൾ) എഡ്വേർഡ് ഫിറ്റ്സ്ഗെറാൾഡ് എഴുതിയ റൂബയാത് ഓഫ് ഒമർ ഖയ്യാം എന്ന പുസ്തകത്തിലൂടെ പാശ്ചാത്യ ലോകത്ത് പ്രശസ്തമായി.

ഒമർഖയ്യാമിന്റെ ഗണിതശാസ്ത്ര സംഭാവനകളിൽ പ്രധാനം അക്കഗണിതത്തിലെ (ആൾജിബ്ര) പ്രശ്നങ്ങൾക്കുള്ള ഒരു പ്രബന്ധം എന്ന സിദ്ധാന്തമായിരുന്നു. ഇതിൽ ഖന സൂത്രവാക്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കുന്നതിനായി ഒരു ഹൈപ്പർബോളയെ വൃത്തം കൊണ്ട് ഖണ്ഡിക്കുന്ന ഒരു ജ്യാമിതീയ സമ്പ്രദായം ഒമർ ഖയ്യാം അവതരിപ്പിക്കുന്നു. കലൺടർ പരിഷ്കാരങ്ങൾക്കും ഒമർ ഖയ്യാം സംഭാവനകൾ നൽകിയിട്ടുണ്ട്. കോപ്പർനിക്കസിനു വളരെ മുൻപു തന്നെ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ചുറ്റുന്നു എന്ന സിദ്ധാന്തം ഒമർ ഖയ്യാം അവതരിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു.

ഒരു സൗരവര്‍ഷത്തിന്റെ ദൈര്‍ഘ്യം  365.242198 ദിവസങ്ങളാണെന്ന് സൂക്ഷ്മമായി ഗണിച്ച് നിര്‍ണ്ണയിച്ചത് ഉമര്‍ഖയ്യാമായിരുന്നു. ' മുഷ്‌കിലാത് അല്‍ ഹിസാബ് ' (ഗണിതശാസ്ത്രത്തിലെ പ്രയാസങ്ങള്‍), ഗണിതശാസ്ത്ര വീക്ഷണത്തിലൂടെ സംഗീതത്തെ നിര്‍വചിക്കുന്ന ' കിതാബ് അല്‍ മൂസിക്കി ' എന്നീ രചനകളും ബീജഗണിതത്തിലുള്‍പ്പെടെ അദ്ദേഹം എഴുതിയ ഗ്രന്ഥങ്ങളും മധ്യകാല ശാസ്ത്രലോകത്തിന് വിലപ്പെട്ട സംഭാവനകളായിരുന്നു.

ജീവിതകാലത്ത് ഉമര്‍ഖയ്യാം ഒരു കവിയായി അറിയപ്പെട്ടിരുന്നില്ല. പാണ്ഡിത്യം കൊണ്ടായിരുന്നു അദ്ദഹം പ്രസിദ്ധനായത്. എന്നാല്‍ കഴിഞ്ഞ ആയിരം വര്‍ഷമായി ലോകം അദ്ദേഹത്തെ ഓര്‍ക്കുന്നത് വിഖ്യാതമായ റുബാഇയ്യാത്തിന്റെ കര്‍ത്താവെന്ന നിലയിലാണ്. പതിനൊന്നാം നൂറ്റാണ്ടിന്റെ അറിവുകള്‍ക്കുമീതെ ശാസ്ത്രം വീണ്ടും വളര്‍ന്നുകഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ചതുഷ്പാദങ്ങളില്‍ പ്രാസഭംഗി പാലിച്ചുകൊണ്ട് രചിച്ച കവിത ഇന്നുംവിശ്വസാഹിത്യത്തില്‍ അവിസ്മരണീയമായി നിലിനില്‍ക്കുന്നു. ലോകത്തിലെ വിവിധഭാഷകളില്‍ ഈ കൃതിക്ക് വിവര്‍ത്തനങ്ങളുമുണ്ടായി.

പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ച ഉമര്‍ ഖയ്യാമിന്റെ കവിത ഒരു നൂറ്റാണ്ടിനുശേഷം  1858 ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല  ലൈബ്രറിയില്‍നിന്ന് എഡ്വേര്‍ഡ് ഫിറ്റ്‌സിജെറാള്‍ഡ് എന്ന കവിയാണ് കണ്ടെടുത്ത് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്. അദ്ദേഹം തന്റെ കവിതാവിവര്‍ത്തനം അയച്ചുകൊടുത്ത ഒരു മാസിക പ്രസിദ്ധീകരിക്കാതെ ഒരു വര്‍ഷം കഴിഞ്ഞതിരിച്ചയച്ചു. അദ്ദേഹം അത് 1859 ല്‍ സ്വയം അച്ചടിപ്പിച്ചെങ്കിലും ഒരു കോപ്പിപോലും ചെലവായില്ല. അവസാനം വീട്ടില്‍നിന്ന് ഒഴിഞ്ഞ്കിട്ടട്ടെ എന്ന് കരുതി ഒരു പുസ്തകക്കച്ചവടക്കാരന് വെറുതെ കൊടുത്തു. അയാള്‍ തുഛവിലക്ക് വിറ്റ കവിത വായിക്കാനിടയായ റോസറ്റി, സിന്‍ബേണ്‍ മുതലായ കവികള്‍ ഫിറ്റ്‌സ്‌ജെറാള്‍ഡിനെ നേരില്‍കണ്ട് അഭിനന്ദിച്ചു. ഇതില്‍ പ്രചോദിതനായ ഫിറ്റ്‌സ്‌ജെറാള്‍ഡ് 1868 ല്‍ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു. 1872 ലാണ് മൂന്നാം പതിപ്പ് ഇറങ്ങിയത്. ഉമര്‍ഖയ്യാം കവിയെന്നനിലയില്‍ പ്രസിദ്ധി നേടിയത് ഈ ഒരൊറ്റ കൃതികൊണ്ടാണ് മധ്യകാല ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖനായിരുന്ന ഉമര്‍ഖയ്യാം യൗവനകാലത്ത് സൂഫികളുടേയും മതപണ്ഡിതന്മാരുടേയും വീക്ഷണങ്ങള്‍ക്കായി അവരുമായി നിരന്തര ബന്ധം സ്ഥാപിച്ചിരുന്നു.

ഉമര്‍ യ്യാമിന്റെ കവിത വിത്യസ്തരീതികളില്‍ വ്യാഖ്യാനിക്കപ്പെട്ടുവരുന്നുണ്ട്. അദ്ദേഹം സൂഫീപരമ്പരയില്‍പെട്ട മിസ്റ്റിക് കവി ആണെന്നും അദ്ദേഹത്തിന്റെ രചനയിലെ വീഞ്ഞും പാനപാത്രവും തോഴിയും ഗാനവും പൂന്തോപ്പുമെല്ലാം മനുഷ്യമനസ്സിന്റെ പരിമിതികളും ക്ഷണികമായ ഇഹലോകജീവിതവും വിധിയുടെ നിഗൂഢ സമസ്യകളുമെല്ലാം ആത്മീയ മാനത്തിലൂടെ കാണുമ്പോള്‍  ഉന്മാദകരമായ ഭക്തിയുടെ പ്രതീകങ്ങളാണെന്നാണ് ഒരു കാഴ്ചപ്പാട്. ഖയ്യാമിന്റെ കവിതയിലെ അനുപമമായ വാച്യഭംഗിയും കാവ്യലാവണ്യവും കണ്ട് ആഹ്ലാദിക്കുന്നവര്‍ അദ്ദേഹം വാഴ്ത്തുന്നത് വീഞ്ഞിനെത്തന്നെയാണെന്നും ഐഹിക ജീവിതം ക്ഷണികമാണെന്ന ബോധത്തില്‍ നിന്നുളവാകുന്ന വിഷാദത്തില്‍നിന്നും നിരാശയില്‍നിന്നും മോചനം നല്‍കാന്‍ മദിരക്കും മധുരാക്ഷിക്കും പ്രണയത്തിനും സാധിക്കുമെന്നാണദ്ദേഹം സ്ഥാപിക്കുന്നതെന്നും വ്യാഖ്യാനിച്ചുവരുന്നവരുമുണ്ട്. സ്വതന്ത്ര ചിന്തയാണ് ഈ കാവ്യത്തിന്റെ ആകര്‍ഷണത്തിന്റെ പിന്നിലുള്ളത്. ഭിന്നരുചികളുള്ള ആസ്വാദകര്‍ തങ്ങള്‍ക്കുവേണ്ടത് കണ്ടെത്തുന്നു. സര്‍വ്വകാലങ്ങളിലുമുള്ള മനുഷ്യന്റെ വിചാരഗഹനതകളും നിഗമനങ്ങളും ചോദ്യങ്ങളും ന്യായീകരണങ്ങളും നിസ്സംഗതകളും ഈ കവിതയില്‍ മാറി മാറി നിഴലിക്കുന്നു.

1131 ഡിസംബര്‍ നാലിന് ഇസ്ഫഹാനില്‍ നിര്യാതനായ ഉമര്‍ഖയ്യാമിന്റെ വരികളില്‍നിന്ന്:
 
 '' നമുക്ക് ഇവിടെ കഴിഞ്ഞുകൂടാന്‍ ഇനി ഏറെ നേരമില്ല; ഇന്ന് ഒന്നിച്ചുകൂടിയ നാം ഉടന്‍ പിരിഞ്ഞുപോകും; പോകുന്നവരാരും തിരിച്ചുവരുകയുമില്ല. ''  ....
 '' എത്രയോ പ്രതാപശാലികളാണ് പുരാതനവും ജീര്‍ണ്ണവുമായ ഈ സത്രങ്ങളില്‍ ഇങ്ങനെ തെല്ലിട തങ്ങിയിട്ട് ഏതോ അജ്ഞാതശൂന്യതയിലേക്ക് കടന്നുപോയത്.''
ഇവിടെ കൂടുതല്‍ വായിക്കുക

Allama Muhammad Iqbal: അല്ലാമ മുഹമ്മദ് ഇഖ്ബാൽ - സാരെ ജഹാൻ സെ അച്ഛാ

ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവുമായിരുന്നു അല്ലാമ മുഹമ്മദ് ഇഖ്ബാൽ (ഉർദു: محمد اقبال) (1877 നവംബർ 9 - 1938 ഏപ്രിൽ 21). പാകിസ്താൻ രൂപീകരണം എന്ന ആശയത്തിന്റെ പിന്നിലെ പ്രധാനികളിലൊരാളുമാണ്. ഇദ്ദേഹം ഉർദുവിൽ രചിച്ച "സാരെ ജഹാൻ സെ അച്ഛാ" ഇന്ത്യയിൽ ഇന്നും പ്രശസ്തമായ ഒരു ദേശഭക്തിഗാനമാണ്.

ജനനം:
1877 നവംബർ 9-ന് ഇന്നത്തെ പാകിസ്താനിലെ സിയാൽകോട്ടിൽ ജനനം. നാഥു എന്നറിയപ്പെട്ടിരുന്ന ശൈഖ് നൂർ മുഹമ്മദാണ് പിതാവ്. മാതാവ് ഇമാം ബീബി. നൂർ മുഹമ്മദ് മതഭക്തനും കുലീനനും ബുദ്ധിമാനുമായിരുന്നു. ഔപചാരിക വിദ്യാഭ്യാസമൊന്നും നേടിയിട്ടില്ലാത്ത അദ്ദേഹം 'ഖാദിരിയ്യ ത്വരീഖത്തിലെ' (ഒരു സൂഫി മഠം) ശൈഖ് (പണ്ഡിതശ്രേഷ്ടൻ) ആയിരുന്നു.നിരക്ഷരനായ തത്ത്വജ്ഞാനി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. മാതാവും മതഭക്തയായിരുന്നു. രണ്ട് ആൺ മക്കളും നാല് പെൺ മക്കളുമായിരുന്നു ശൈഖ് നൂർ മുഹമ്മദിനും ഇമാം ബീബിക്കുമുണ്ടായിരുന്നത്.

വിദ്യാഭ്യാസം:
സൂഫി ഗൃഹാന്തരീക്ഷം പകർന്നേകിയ ശിക്ഷണം തന്നെയയിരുന്നു ഇക്ബാലിന്റെ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടം. പിന്നീട് ഗുലാം ഹസന്റെ മദ്രസയിൽ ഖുർ ആൻ പഠനത്തിന് ചേർന്നു. തുടർന്ന് സയ്യിദ് മീർ ഹസൻ ശായുടെ മക്തബിൽ അറബി, പേർഷ്യൻ ഭാഷകളുടെ പ്രാഥമിക പഠനമാരംഭിച്ചു. മക്തബിലെ മൂന്ന് വർഷത്തെ പഠനത്തിന് ശേഷം ഇക്ബാൽ സ്കോച് മിഷന്റെ സ്കൂളിൽ പ്രവേശിച്ചു. 1893-ൽ മെഡൽ നേടി ഹൈസ്കൂൾ പാസ്സായി. തുടർന്ന് ലാഹോറിലെ ഗവണ്മെന്റ് കോളേജിൽ ബി.എ ക്ക് ചേർന്നു. ബി.എ ക്ക് ശേഷം അവിടെനിന്നുതന്നെ 1899-ൽ എം.എ. ഫിലോസഫി നേടി. തുടർന്ന് ലാഹോറിലെ ഓറിയന്റൽ കോളേജിൽ അറബി റീഡറായി അദ്ധ്യാപനം ആരംഭിച്ചു. 1901ൽ ലാഹോറിലെ ഗവണ്മെന്റ് കോളേജിൽ താൽക്കാലികമായി ഇംഗ്ലിഷ് അദ്ധ്യാപകനായി. 1905ൽ ലണ്ടനിൽ കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ചേർന്നു. ജർമനിയിലെ മ്യൂണിച്ച് യൂണിവേഴ്സിറ്റിയിൽ നിന്നും 1907-ൽ പി.എച്ച്.ഡിയും നേടി.

കുടുംബജീവിതം:
പതിനാറാമത്തെ വയസ്സിൽ ഇക്ബാലിന്റെ ആദ്യവിവാഹം നടന്നു. ഖാൻ ബഹാദൂർ ഡോ. അത്താമുഹമ്മദ് ഖാന്റെ മകൾ കരീം ബീബി ആയിരുന്നു വധു. എന്നാൽ ഈ ദാമ്പത്യം തൃപ്തികരമായിരുന്നില്ല. അവരിൽ ഇക്ബാലിന് രണ്ട് മക്കളുണ്ടായിരുന്നു. ആഫ്ത്താബ് ഇക്ബാലും മിറാജ് ബീഗവും. മകൾ ഒൻപതാം വയസ്സിൽ മരണമടഞ്ഞു. 1910ൽ ഒരു കാശ്മീരി കുടുംബത്തിലെ സർദാർ ബീഗവൂമായി രണ്ടാം വിവാഹം നടന്നു. എന്നാൽ ഈ വിവാഹവും പരാജയമായിരുന്നു. 1913-ൽ മുക്ത്താർ ബീഗവുമായുള്ള വിവാഹം നടന്നു. എന്നാൽ ഇക്ബാൽ തന്റെ മറ്റു പത്നിമാരേയും വിളിച്ച് ഒരു വീട്ടിൽ താമസിച്ചു.

രചനകൾ:
  • ബാൽ-ഇ-ജിബ്രീൽ
  • അസ്രാർ - ഒ- റമൂസ്
  • പയഗാം - ഇ - മഷ്‌‌രിക്
  • സബൂർ - ഇ-അജം
  • ജാവേദ് നാമ
  • തജ്ദീദ് - ഇ- ഫിക്രിയാത് - ഇ-ഇസ്ലാം
  • ദീവാൻ - ഇ- മുഹമ്മദ് ഇക്ബാൽ
സാരെ ജഹാൻ സെ അച്ഛാ:
ചിരപ്രതിഷ്ഠ നേടിയ ദേശാഭിമാന കാവ്യമാണ് ഉർദു ഭാഷയിലെ സാരെ ജഹാൻ സെ അച്ഛാ. കവി മുഹമ്മദ് ഇക്‌ബാൽ കുട്ടികൾക്കുവേണ്ടിയാണ് ഉർദു കാവ്യലോകത്ത് പ്രബലമായ ഗസൽ ശൈലിയിൽ ഈ കാവ്യം എഴുതിയത്. ഇത്തെഹാദ് എന്ന ആഴ്ചപ്പതിപ്പിൽ 1904 ഓഗസ്റ്റ് 16 ന് ഇതു പ്രസിദ്ധീകരിച്ചു. അതിനടുത്ത വർഷം ലാഹോറിലെ ഗവൺമെൻറ് കോളജിൽ അദ്ദേഹം ഈ കാവ്യം ചൊല്ലുകയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരായ പ്രതിഷേധത്തിന്റെ ഗീതമായി ഇതു മാറുകയും ചെയ്തു. ഇന്നത്തെ ഇൻഡ്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവ ചേരുന്ന ഹിന്ദുസ്ഥാനെ അഭിസംബോധന ചെയ്യുന്ന ഈ ഗാനം ഈ ദേശത്തെ വാഴ്ത്തുകയും അതേസമയം ദീർഘകാലമായി അതനുഭവിക്കുന്ന കെടുതികളെപ്പറ്റി പരിഭവിക്കുകയും ചെയ്യുന്നു. തരാന-ഇ-ഹിന്ദി (ഉർദു: ترانۂ ہندی "ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ ഗീതം") എന്ന പേരിലും അറിയപ്പെടുന്ന ഈ ഗീതം 1924-ൽ ബാങ്-ഇ-ദറ എന്ന ഉർദു പുസ്തകത്തിൽ പിന്നീട് പ്രസിദ്ധീകൃതമായി.

പശ്ചാത്തലം:
ഇക്‌ബാൽ അക്കാലത്ത് ഗവൺമെൻറ് കോളജിൽ അദ്ധ്യാപകനായിരുന്നു. വിദ്യാർത്ഥിയായിരുന്ന ലാലാ ഹർ ദയാൽ (ഗദ്ദർ പാർട്ടിയുടെ സ്ഥാപകനായ വിപ്ലവകാരി) ഒരു ചടങ്ങിൽ അദ്ധ്യക്ഷനാവാൻ അദ്ദേഹത്തെ ക്ഷണിച്ചു. എന്നാൽ പ്രസംഗം ചെയ്യുന്നതിനു പകരം ഇക്‌ബാൽ ചെയ്തത് സാരെ ജഹാൻ സെ അച്ഛാ പാടുകയായിരുന്നു. ഹിന്ദുസ്ഥാൻ എന്ന ദേശത്തോടുള്ള അഭിവാഞ്ഛയ്ക്കും മമതയ്ക്കും കാവ്യരൂപം നല്കുന്നതോടൊപ്പം ഈ ഗാനം സാംസ്കാരത്തെ സംബന്ധിക്കുന്ന ഓർമ്മകൾ വിഷാദകാവ്യത്തിന്റെ ഛായയിൽ ആവിഷ്കരിക്കുകയും ചെയ്തു. 1905-ൽ 27 വയസ്സുണ്ടായിരുന്ന ഇക്‌ബാൽ ജീവിത വീക്ഷണങ്ങളിൽ കാല്പനികമായ നിലപാടുകൾ പുലർത്തുന്ന കാലമായിരുന്നു അത്. ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ ഭാവി സമൂഹം വൈവിധ്യം നിലനിറുത്തുന്നതും ഹിന്ദു-മുസ്ലീം സംസ്കാരങ്ങളുടെ ചേരുവയായും അദ്ദേഹം കരുതി. ആ വർഷം ഒടുക്കം അദ്ദേഹം യൂറോപ്പിലേക്കു യാത്ര ചെയ്തു. അവിടെ ചെലവിട്ട മൂന്നു വർഷം അദ്ദേഹത്തെ ഇസ്ലാമിക ചിന്തകനും ഭാവിയിലെ ഇസ്ലാമിക സമൂഹത്തിന്റെ ക്രാന്തദർശിയും ആക്കി മാറ്റി.

1910-ൽ തരാനാ-ഇ-മില്ലി (ഇസ്ലാം വിശ്വാസികളുടെ ഗാനം) എന്ന പേരിൽ കുട്ടികൾക്കുവേണ്ടി സാരെ ജഹാൻ സെ അച്ഛായുടെ അതേ വൃത്തത്തിലും ശീലിലും മറ്റൊരു ഗീതം രചിച്ചു. ഈ പുതിയ ഗാനം സാരെ ജഹാൻ സെ അച്ഛായിൽ ആവിഷ്കൃതമായ വീക്ഷണങ്ങളെ വലിയ അളവും നിരാകരിച്ചു. ഉദാഹരണത്തിന്, സാരെ ജഹാൻ സെ അച്ഛായിലെ ആറാമത്തെ ഈരടി ഇക്‌ബാ‌ലിന്റെ മതനിരപേക്ഷമായ ലൌകിക വീക്ഷണത്തിനു തെളിവായി പലപ്പോഴും ഉദ്ധരിക്കാറുണ്ട്.

mażhab nahīñ sikhātā āpas meñ bair rakhnā
hindī haiñ ham, vat̤an hai hindostāñ hamārā

അഥവാ

മതം നമ്മളെ പഠിപ്പിക്കുന്നത് പരസ്പര വൈരം പുലർത്താനല്ല
നമ്മൾ ഹിന്ദ്‌ദേശക്കാരാണ്, ഹിന്ദുസ്ഥാൻ നമ്മുടെ സ്വദേശമാണ്

ഇതിൽനിന്നു വിഭിന്നമായി തരാനാ-ഇ-മിലിയിലെ (1910) ആദ്യ ഈരടി ഇങ്ങനെയാണ്.

chīn-o-arab hamārā, hindostān hamārā
muslim hain ham, vatan hai sārā jahān hamārā

അഥവാ

മദ്ധ്യേഷ്യയും അറേബ്യയും നമ്മുടേത്, ഹിന്ദുസ്ഥാനും നമ്മുടേത്
നമ്മൾ മുസ്ലീംങ്ങൾ, ലോകം മുഴുവൻ നമ്മുടെ സ്വദേശം

ഇക്‌ബാലിന്റെ ലോകവീക്ഷണം മാറിക്കഴിഞ്ഞിരുന്നു; അത് സാർവ്വദേശീയവും ഇസ്ലാമികവും ആയിക്കഴിഞ്ഞിരുന്നു. "നമ്മുടെ സ്വദേശമായ ഇൻഡ്യ"യെപ്പറ്റി പാടുന്നതിനു പകരം പുതിയ ഗീതം "ലോകം മുഴുവൻ നമ്മുടെ സ്വദേശ"മാണെന്നു പ്രഖ്യാപിച്ചു. രണ്ടു ദശകങ്ങൾക്കുശേഷം 1930-ലെ അലഹബാദ് മുസ്ലിം ലീഗ് വാർഷിക സമ്മേളനത്തിൽ അദ്ധ്യക്ഷനായി സംസാരിച്ച അദ്ദേഹം ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ മുസ്ലീങ്ങൾക്കായി മറ്റൊരു രാഷ്ട്രം എന്ന ആശയം നിർദ്ദേശിച്ചു. പിന്നീട് പാകിസ്താന്റെ രൂപവത്കരണത്തിനു പ്രേരകമായ ആശയമായിരുന്നു ഇത്.

രചയിതാവ് ഈവിധം ഗാനത്തിന്റെ അടിസ്ഥാന സങ്കല്പനങ്ങളെ നിരാകരിച്ചെങ്കിലും സാരെ ജഹാൻ സെ അച്ഛാ ഇൻഡ്യയിൽ ഒരു നൂറ്റാണ്ടിലേറെക്കാലമായി ജനപ്രിയ ഗീതമായി തുടരുന്നു. മഹാത്മാഗാന്ധി 1930-കളിൽ യെർവാദാ ജയിലിൽ തടവിൽ കഴിയവേ ഈ ഗാനം നൂറിലേറെത്തവണ പാടിയതായി പറയപ്പെടുന്നു. 1950-ൽ സിത്താർ മാന്ത്രികനായ രവി ശങ്കർ‍ ഈ ഗാനത്തെ ചിട്ടപ്പെടുത്തുകയും ലതാ മങ്കേഷ്കർ ഇതു പാടുകയും ചെയ്തു. ഇതിലെ 1,3,4,6 എന്നീ ഈരടികൾ ഇൻഡ്യയിൽ അനൌദ്യോഗികമായ ദേശീയ ഗാനമായി മാറി. ഇൻഡ്യയിലെ കരസേനയുടെ ഔദ്യോഗിക മാർച്ച് ആയും ഈ ഗാനം അംഗീകരിക്കപ്പെട്ടു.

സാരെ ജഹാൻ സെ അച്ഛാ മലയാളത്തിൽ:
സാരേ ജഹാം സേ അച്ഛാ, ഹിന്ദോസ്താം ഹമാരാ ।
ഹം ബുൽബുലേം ഹേം ഇസ്കീ, യഹ് ഗുൽസിതാം ഹമാരാ।।

ഗുർബത് മേം ഹോ അഗർ ഹം, രഹ്താ ഹേ ദിൽ വതൻ മേം ।
സമഛോ വഹീം ഹമേം ഭീ, ദിൽ ഹോ ജഹാം ഹമാരാ।। സാരേ...

പർബത് വോ സബ്സേ ഊംചാ, ഹംസായാ ആസ്മാം കാ।
വോ സംതരീ ഹമാരാ, വോ പാസ്‌വാം ഹമാരാ।। സാരേ...

ഗോദീ മേം ഖേൽതീ ഹേം, ജിസ്കീ ഹസാരോം നദിയാം।
ഗുൽശൻ ഹേ ജിസ്കേ ദം സേ, രശ്ക്-എ-ജിനാം ഹമാരാ।।സാരേ....

ഐ ആബ്-ഏ-രൗംദ്-ഏ-ഗംഗാ! വോ ദിൻ ഹേ യാദ് തുഝ്കോ।
ഉത്‌രാ തേരേ കിനാരേ, ജബ് കാര്‌വാം ഹമാരാ।। സാരേ...

മസ്‌ഹബ് നഹീം സിഖാതാ, ആപസ് മേം ബൈർ രഖ്‌നാ।
ഹിന്ദീ ഹേം ഹം വതൻ ഹേം, ഹിന്ദോസ്താം ഹമാരാ।। സാരേ...

യൂനാൻ, മിസ്ര്‌‌, റോമാം, സബ് മിട് ഗയേ ജഹാം സേ।
അബ് തക് മഗർ ഹേം ബാകീ, നാം-ഓ-നിശാം ഹമാരാ ।।സാരേ...

കുഛ് ബാത് ഹേ കി ഹസ്തീ, മിട്നീ നഹീം ഹമാരീ ।
സിദയോം രഹാ ഹേ ദുശ്മൻ, ദൗർ-ഏ-ജഹാം ഹമാരാ।। സാരേ...

'ഇക്ബാൽ' കോയീ മർഹൂം, അപ്നാ നഹീം ജഹാം മേം।
മാലൂം ക്യാ കിസീ കോ, ദർ‌ദ്-ഏ-നിഹാം ഹമാരാ।। സാരേ...

മരണം:
1934ൽ ഇക്ബാൽ രോഗബാധിതതനായി 1938ൽ ഏപ്രിൽ 21നു കാലത്ത് 5 മണിക്ക് അദ്ദേഹം നിര്യാതനായി. ലാഹോറിലെ ബാദ്ശാഹി മസ്ജിദിനു സമീപം അദ്ദേഹത്തെ കബറടക്കി.
ലാഹോറിലെ ബാദ്ശാഹി മോസ്കിന്റെ കവാടത്തിൽ സ്ഥിതിചെയ്യുന്ന മുഹമ്മദ് ഇഖ്ബാലിന്റെ ശവകുടീരം





വെബ്സൈറ്റ്: allamaiqbal.com